അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ജെറ്റ് എയര്‍വെയ്സ് ; ശമ്പളം വെട്ടിക്കുറച്ചില്ലെങ്കില്‍ 60 ദിവസത്തിനുള്ളില്‍ സര്‍വീസ് നിര്‍ത്തും

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ സര്‍വീസായ ജെറ്റ്എയര്‍വേയ്‌സ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ശക്തമായ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ രണ്ട് മാസത്തിനുള്ളില്‍ കമ്പനി അടച്ചുപൂട്ടേണ്ടി വരുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന്‍ ചെലവുചുരുക്കല്‍ നടപടികളുമായി പൈലറ്റുമാര്‍ സഹകരിച്ചില്ലെങ്കില്‍ അറുപത് ദിവസത്തിനുള്ളില്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് ജെറ്റ്എയര്‍വേയ്‌സ് അധികൃതര്‍ പറഞ്ഞു.

സാമ്പത്തിക നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മാനേജ്‌മെന്റ് ഓഹരി ഉടമകളുമായി ചര്‍ച്ച നടത്തിവരികയാണ്. വിവിധ തസ്തികകളിലുള്ള ജീവനക്കാരില്‍ നിന്നും അഞ്ച് മുതല്‍ 25 ശതമാനം വരെ ശമ്പളം വെട്ടിക്കുറയ്ക്കനാണ് ആലോചന. പ്രതിവര്‍ഷം 12 ലക്ഷം രൂപ ശമ്പളം വാങ്ങുന്നവരില്‍ നിന്ന് അഞ്ച് ശതമാനവും, ഒരു കോടിയും അതിന് മുകളിലും ശമ്പളം ലഭിക്കുന്നവരില്‍ നിന്ന് 25 ശതമാനവും തിരിച്ചു പിടിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം.

എന്നാല്‍ ഈ തുക പിന്നീട് തിരിച്ചു കിട്ടുമോയെന്നും ഉറപ്പില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പൈലറ്റുമാരുടെ ശമ്പളത്തില്‍ രണ്ട് വര്‍ഷത്തേക്ക് 15 ശതമാനം കുറവ് വരുത്താനുള്ള ശുപാര്‍ശയും ജെറ്റ് എയര്‍വേസ് മുന്നോട്ട് വച്ചിരുന്നു. ബാങ്കുകളില്‍ നിന്ന് മൂലധന വായ്പ എടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ ജെറ്റ് എയര്‍വേസ് ശ്രമിച്ചു വരികയാണ്. എന്നാല്‍, ജീവനക്കാരുടെ ശമ്പളം അടക്കമുള്ളവ വെട്ടിക്കുറച്ചാലെ വായ്പ നല്‍കൂ എന്ന നിലപാടിലാണ് ബാങ്കുകള്‍.

വിമാന ഇന്ധനത്തിന് വില ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് കമ്പനിയെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയത്. 3000 കോടി രൂപയുടേതാണ് ജെറ്റ് എയര്‍വേസിന്റെ വാര്‍ഷിക ശമ്പള ബില്‍. ശമ്പളം വെട്ടിക്കുറച്ചാല്‍ 500 കോടിയുടെ ലാഭമുണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2016-17 വര്‍ഷങ്ങളില്‍ കമ്പനി ലാഭമുണ്ടാക്കിയെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 76 കോടി നഷ്ടത്തിലായിരുന്നു. ജൂനിയര്‍ പൈലറ്റുമാരുടെ ശമ്പളം 30-50 വെട്ടിക്കുറയ്ക്കുമെന്നും താല്‍പര്യമില്ലാത്തവര്‍ക്ക് ജോലി രാജിവെക്കാമെന്നും കഴിഞ്ഞ വര്‍ഷം ജൂലായില്‍ ജെറ്റ് എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നു.