സോഷ്യല്‍ മീഡിയയ്ക്ക് പൂട്ടിടാന്‍ തയ്യാറായി കേന്ദ്രം ; അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പ് ലക്‌ഷ്യം എന്ന് ആക്ഷേപം

സോഷ്യല്‍ മീഡിയയ്ക്ക് തടയിടാന്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ നീക്കം. അത്യാവശ്യ ഘട്ടങ്ങളില്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഒറ്റയടിക്ക് ബ്ലോക്ക് ചെയ്യുന്നതിനുള്ള സാങ്കേതിക നടപടികളുമായി ബന്ധപ്പെട്ടാണ് ടെലികോം കമ്പനികള്‍ അടക്കമുള്ളവയോട് അഭിപ്രായം തേടിയത്.രാജ്യ സുരക്ഷ അവതാളത്തിലാകുമ്പോഴോ പൊതു ജനവികാരം പ്രതിസന്ധി സൃഷ്ടിച്ചാലോ സോഷ്യല്‍ മീഡിയകള്‍ എങ്ങിനെ ബ്ലോക്ക് ചെയ്യും എന്ന കാര്യത്തിലാണ് ഈ ആശങ്ക.

ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ സംഘടന ഐഎസ്പിഎഐ (Internet Service Providers Association of India (ISPAI)), മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ സംഘടന സിഒഎഐ ( Cellular Operators Association of India (COAI)) തുടങ്ങിയവയോടാണ് ഐടി നിയമം 69എ പ്രകാരം സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ അഭിപ്രായം ആരാഞ്ഞത്.

സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയും അത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും നേരത്തെ വല കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പ്രമുഖ മെസെജിങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിനോട് വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുകയും സന്ദേശങ്ങളുടെ സ്വഭാവം റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, വ്യാജ വാര്‍ത്ത തടയാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്വഭാവം കണ്ടെത്താന്‍ ശ്രമിക്കുകയില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു.

അതേസമയം, നിത്യജീവിതത്തിന്റെ ഭാഗമായ സോഷ്യല്‍ മീഡിയകള്‍ ഏത് സമയത്തും ബ്ലോക്ക് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാരിന് ലഭിച്ചാല്‍ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും ചിലര്‍ നിരീക്ഷിക്കുന്നു. സര്‍ക്കാരിന് ക്ഷീണം ഉണ്ടാകുന്ന സംഭവങ്ങളില്‍ അവ ജനങ്ങളിലേയ്ക്ക് എത്താതിരിക്കാന്‍ സര്‍ക്കാരിന് ഇതിലൂടെ കഴിയും.