സംസ്ഥാനത്ത് കനത്ത മഴ ; ഇന്ന് മാത്രം ഇരുപത് മരണം

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കേരളത്തില്‍ ഇന്ന് മാത്രം മരിച്ചത് 20 പേര്‍. നിലമ്പൂര്‍, വൈത്തിരി, ഇടുക്കി കഞ്ഞിക്കുഴി, പാലക്കാട് കഞ്ചിക്കോട്, വയനാട് കുറിച്യര്‍മല എന്നിവടങ്ങളിലെല്ലാം ഉരുള്‍പൊട്ടി. അടിമാലിയില്‍ മണ്ണിടിച്ചിലില്‍ ഒരുകുടുംബത്തിലെ അഞ്ച് പേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേരും മരിച്ചു.

കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍ക്കുണ്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുഴ വഴിമാറി ഒഴുകി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയംപാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായി. പറമ്പില്‍ സുബ്രഹ്മണ്യന്‍ എന്ന കുട്ടന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം.

ഉരുള്‍പൊട്ടലുണ്ടായി കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലില്‍ ഇവര്‍ ഒലിച്ചുപോവുകയായിരുന്നു. കനത്ത മഴയില്‍ വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. താമരശ്ശേരി, പാല്‍ച്ചുരം, കുറ്റ്യാടി ചുരങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വയനാട് വൈത്തിരിയിലും ഉരുള്‍പൊട്ടി. വൈത്തിരി പോലീസ് സ്റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഇതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ ഭാഗികമായി തകര്‍ന്നു.