ചരിത്രത്തില്‍ ആദ്യമായി ഇടുക്കി ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു

ചരിത്രത്തില്‍ ആദ്യമായി ഇടുക്കി ഡാം നിര്‍മ്മിച്ചതിനു ശേഷം ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. ഉച്ചയ്ക്ക് 1.45 നാണ് അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടര്‍ തുറന്നത്. ഓരോ നിമിഷവും ഡാമില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്നത് നാല് ലക്ഷം ലിറ്റര്‍ വെള്ളമാണ്.

വെള്ളത്തിന്റെ അളവ് ഏഴു ലക്ഷമാക്കാനാണ് കെഎസ്ഇബി ഇപ്പോള്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി സാഹചര്യത്തിലാണ് പുറത്തേക്ക് ഒഴുക്കി കളയുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിപ്പിച്ചത്. പെരിയാറില്‍ ഇതോടെ ജലപ്രളയമാണ് ഉണ്ടായിരിക്കുന്നത്.

ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിട്ടിരുന്നത്. ഉച്ചയോടെ ഇത് മൂന്നു ലക്ഷം ലിറ്ററാക്കിയാണ് ഉയര്‍ത്തിയത്. 5 ഷട്ടറുകള്‍ തുറന്നതോടെ ചെറുതോണി പ്രദേശത്തും പെരിയാറിന്റെ ഇരുകരകളിലും 100മീറ്റര്‍ പരിധിയിലുള്ള താമസക്കാര്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുറംതള്ളുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ചതോടെ ചെറുതോണി ടൗണും സമീപപ്രദേശങ്ങളിലും വെള്ളം കയറി. ചെറുതോണി പാലം കരകവിഞ്ഞൊഴുകുന്ന സ്ഥിതിയിലാണ്.നിലവില്‍ 2401.60 അടിയാണ് ജലനിരപ്പ്. 2403 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.

ഇടുക്കിയില്‍ നിന്നും വെള്ളം കൂടുതല്‍ ഒഴുക്കിവിടുകയാണെങ്കില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനും സാധ്യതയുണ്ട്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.