കേരളം പുനര്‍നിര്‍മ്മിക്കാന്‍ ഒരു മാസത്തെ ശമ്പളം ; ഇതുവരെ വന്ന പണത്തിന്റെ ഗതി എന്തായി എന്ന് ബിജെപി

തിരുവനന്തപുരം : പുതിയ കേരള നിര്‍മ്മിതിയ്ക്ക് മലയാളികളുടെ ഒരുമാസത്തെ ശമ്പളം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നത്തെ വിമര്‍ശിച്ച് ബിജെപി. ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ പൊതുവെ സ്വാഗതം ചെയ്യുന്നുവെങ്കിലും വിശ്വാസ്യത നഷ്ടപ്പെട്ട ഭരണകൂടം ഈ പണം എങ്ങനെ വിനിയോഗിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നു അറിയിച്ചത്.

1956 ല്‍ ഉണ്ടായിരുന്ന കാര്‍ഷിക ഉത്പാദനത്തിന്റെ ഏഴ് അയലത്ത് എത്താന്‍ ഇതുവരെ കേരളത്തിന് സാധിച്ചിട്ടില്ല. വ്യവസായ രംഗത്ത് പിടിച്ച് നില്‍ക്കാനും കേരളത്തിന് ആകുന്നില്ല. പ്രളയ ദുരന്തത്തില്‍ വേണ്ടത്ര പഠനം നടത്താത്ത ഒരുപാട് വീഴ്ച ഉണ്ടാക്കിയ സംവിധാനമാണ് കേരളത്തിന്റേത്. കേരളം പുനരാവിഷ്‌കരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ലോകമെമ്പാടുമുള്ള മലയാളികള്‍ പണം നല്‍കട്ടെ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഇതുവരെ വന്ന പണത്തിന്റെ ഗതിയെന്തായി എന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു. സുനാമി പണം വകമാറ്റി ചെലവഴിച്ചതിന്റെ പേരില്‍ ഇപ്പോഴും നമ്മള്‍ പഴി കേള്‍ക്കുകയാണ്. ഓഖി ദുരന്തത്തിന് ലഭിച്ച പണം അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ കയ്യില്‍ വച്ച് പുട്ടടിച്ച് തീര്‍ത്തു. ആ പണം പലിശയ്ക്ക് കൊടുക്കുകയാണ് ചെയ്തതെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു.

കേരള സൃഷ്ടി കഴിഞ്ഞ ആറ് പതിറ്റാണ്ടായി വിജയിക്കാതെ പോയ ഒന്നാണ്. നവകേരള സൃഷ്ടിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഏറെ ആശങ്കയുണ്ട്. വിശ്വാസ്യത നഷ്ടപ്പെട്ട ഭരണകൂടങ്ങളാണ് കേരളത്തെ മാറി മാറി ഭരിച്ചത്. മുദ്രാവാക്യങ്ങളിലൂടെ ജനങ്ങളെ മാറ്റിയെടുക്കാന്‍ സാധിക്കുമോ എന്ന് അദ്ദേഹം പരിഹസിച്ചു.