ആളൊഴിഞ്ഞ പറമ്പില്‍ 14 നവജാത ശിശുക്കളുടെ മൃതദേഹം ; പിന്നില്‍ ഗര്‍ഭചിദ്ര മാഫിയ എന്ന് സംശയം

തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു ഒഴിഞ്ഞ പറമ്പില്‍ നിന്ന് 14 നവജാത ശിശുക്കളുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. പ്ലാസ്റ്റിക് ബാഗില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കോല്‍ക്കത്തയിലെ ഹരിദംപുരില്‍ രാജാറാം മോഹന്‍ റോയി സരണയിലാണ് സംഭവം. പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഗര്‍ഭഛിദ്ര റാക്കറ്റാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹങ്ങളില്‍ ചിലത് പൂര്‍ണമായും അഴുകിയതും മറ്റുള്ളവ ഭാഗീകമായി അഴുകിയ അവസ്ഥയിലുമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവ പൂര്‍ണ വളര്‍ച്ചയെത്താത്ത ഭ്രൂണങ്ങളാണോ എന്ന കാര്യവും സ്ഥിരീകരിച്ചിട്ടില്ല. ഒറ്റപ്പെട്ട് കിടക്കുന്ന ഒഴിഞ്ഞ പറമ്പായതിനാലാവാം ഇത്തരത്തില്‍ മൃതശരീരങ്ങള്‍ ഇവിടെ ഉപേക്ഷിച്ചത് പോലീസ് പറയുന്നു. മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിറ്റി മേയര്‍ സോവന്‍ ചാറ്റര്‍ജി, പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.