യാത്രക്കാര്‍ ബെഡ്ഷീറ്റും ബ്ലാങ്കറ്റും അടിച്ചുമാറ്റുന്നു: റെയില്‍വേയ്ക്ക് നഷ്ടം 4000 കോടി രൂപ

യാത്രകഴിയുമ്പോള്‍ തീവണ്ടികളില്‍നിന്ന് ടവലുകളും ബെഡ് ഷീറ്റും തലയിണ കവറും ബ്ലാങ്കറ്റുകളും മോഷ്ടിക്കുന്നവരുടെ എണ്ണം കൂടുന്നു. ദീര്‍ഘദൂര ട്രെയിനുകളില്‍നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.95 ലക്ഷം ടവലുകളും 81,736 ബെഡ് ഷീറ്റുകളും 55,573 തലയിണ കവറുകളും 5,038 തലയിണകളും 7,043 ബ്ലാങ്കറ്റുകളും മോഷണം പോയതായി റെയില്‍വേ പറയുന്നു. ദീര്‍ഘദൂര ട്രെയിനുകളിലെ എസി കോച്ചുകളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ കൊടുക്കുന്ന വസ്തുക്കളാണ് യാത്രക്കാര്‍ അടിച്ചുമാറ്റുന്നത്.

ഈവര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെ ശരാശരി 62 ലക്ഷം രൂപയുടെ വസ്തുക്കള്‍ യാത്രക്കാര്‍ മോഷ്ടിച്ചതായി സെന്‍ട്രല്‍ റെയില്‍വെ അധികൃതര്‍ പറയുന്നു. 79,350 ടവലുകള്‍, 25,545 ബെഡ്ഷീറ്റുകള്‍, 21,050 തലയിണ കവറുകള്‍, 2,150 തലയിണകള്‍, 2,065 ബ്ലാങ്കറ്റുകള്‍ എന്നിവയാണ് മോഷണം പോയത്.

മോഷണംമൂലം കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി റെയില്‍വെയ്ക്ക് 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം തേജസ് എക്‌സ്പ്രസിലെ ശൗചാലയങ്ങളില്‍നിന്ന് 1,185 യാത്രക്കാര്‍ ജാഗ്വര്‍ ബ്രാന്‍ഡിലുള്ള ബാത്ത്‌റൂം ഫിറ്റിങുകള്‍ അടിച്ചുമാറ്റിയിരുന്നു. കൂടാതെ ഹെഡ് ഫോണുകളും മോഷ്ടിച്ചവയില്‍പ്പെടുന്നു. എല്‍ഇഡി സ്‌ക്രീനുകളും കേടുവരുത്തിയവയില്‍ പെടുന്നു.