മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി

പന്തളം : മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. എന്നാല്‍ ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ഉറച്ച നിലപാടില്‍ മുന്നോട്ടുപോകുന്ന സര്‍ക്കാരുമായി ഇപ്പോള്‍ ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞാണ് തന്ത്രികുടുംബത്തിന്റെ പിന്മാറ്റമെന്നാണ് സൂചന. വിധിയ്‌ക്കെതിരെ വിവിധ സംഘടനകളുമായി ചേര്‍ന്ന് നാളെ തന്ത്രി കുടുംബം പുനഃപരിശോധനാഹര്‍ജി നല്‍കിയേക്കും. ഇതില്‍ സുപ്രീംകോടതിയുടെ അന്തിമതീരുമാനമറിഞ്ഞ ശേഷം ഭാവിപരിപാടികളുമായി മുന്നോട്ടുപോകാനാണ് നീക്കം.

സമവായത്തിനുള്ള എല്ലാ സാധ്യതകളും അടച്ചത് സര്‍ക്കാര്‍ തന്നെയാണെന്നാണ് പന്തളം രാജകുടുംബത്തിന്റെ പ്രതികരണം. സുപ്രീംകോടതിവിധി നടപ്പാക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ ശേഷം പിന്നെ ചര്‍ച്ചയ്ക്ക് വിളിയ്ക്കുന്നതില്‍ യുക്തിയില്ലെന്ന് പന്തളം രാജകുടുംബത്തിന്റെ പ്രതിനിധി ശശികുമാരവര്‍മ വ്യക്തമാക്കി. തന്ത്രികുടുംബത്തിന് യോഗക്ഷേമസഭയും പിന്തുണ പ്രഖ്യാപിച്ചു.

ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിര് നില്‍ക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂ. തുലാമാസ പൂജാസമയത്ത് വനിതാ പോലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്നു തന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ വലിയതോതില്‍ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് താഴമണ്‍ കുടുംബവുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്.

അതേസമയം, തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്ത്രി കുടുംബവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്താനായിരുന്നു ആദ്യം ആലോചനയെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ നേരിട്ട് കാണാന്‍ തീരുമാനിയ്ക്കുകയായിരുന്നു. സ്ത്രീപ്രവേശന വിധി നടപ്പാക്കണമെന്ന നിലപാടില്‍ സര്‍ക്കാറിനും സിപിഎമ്മിനും വിട്ടുവീഴ്ചയില്ല. മുസ്ലീം പള്ളികളിലടക്കം എല്ലാ ആരാധാനാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഎം നിലപാടെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ വിശദീകരിച്ചിരുന്നു.

ഹിന്ദുത്വവോട്ട് ബാങ്കിന്റെ ഏകീകരണം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്സും ബിജെപിയും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നത് സിപിഎം ഗൗരവമായി കാണുന്നുണ്ട്. വിധിക്കെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സമവായ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. അതേസമയം സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സിനെ കുറിച്ച് ചിന്തിക്കണമെന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ജല്ലിക്കെട്ട് വിഷയത്തില്‍ പിന്തുണച്ച മാതൃകയില്‍ സിപിഎം ഈ വിഷയത്തിലും ഓര്‍ഡിനന്‍സിനായി പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.