ശ്രീലങ്കയില്‍ ഭരണ അട്ടിമറി ; മഹീന്ദ രജപക്സെ പുതിയ പ്രധാനമന്ത്രി

ശ്രീലങ്കയില്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെ നാടകീയ നീക്കത്തിലൂടെ രാജ്യത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ പ്രസിഡന്റ് രജപക്‌സെയെ നിലവിലെ പ്രസിഡന്റായ മൈത്രിപാല സിരിസേനയാണ് പ്രധാനമന്ത്രിയായി നിയമിച്ചത്. നിലവിലെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ സര്‍ക്കാരിനുള്ള പിന്തുണ, യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് പിന്‍വലിച്ചതോടെയാണ് രജപക്‌സെ അധികാരത്തിലെത്തിയത്.

പ്രസിഡന്റിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ മൈത്രിപാല സിരിസേനയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. മൈത്രിപാല സിരിസേന പ്രസിഡന്റായതോടെ രൂപം കൊണ്ട മുന്നണിയാണ് യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ്. എന്നാല്‍ ഈ നീക്കത്തോടെ മുന്നണിതന്നെ ഇല്ലാതായിരിക്കുകയാണ്.

2015 ലാണ് കരുത്തനായ മഹിന്ദ രജപക്‌സെയെ തോല്‍പ്പിയ്ക്കാന്‍ സിരിസേനയും വിക്രമസിംഗെയും കൈകോര്‍ത്തത്. ഇതോടെ പതിറ്റാണ്ട് നീണ്ട ഭരണം രാജപക്‌സെയ്ക്ക് നഷ്ടമായി. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ മഹിന്ദ രാജപക്‌സെയുടെ പാര്‍ട്ടി വന്‍ വിജയം നേടിയതാണ് സിരിസേനയെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. ഏതായാലും പുതിയ നീക്കത്തോടെ കടുത്ത രാഷ്ട്രീയപ്രതിസന്ധിയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കൃത്യമായ നടപടിക്രമങ്ങളില്ലാതെ ഒരു പ്രധാനമന്ത്രിയെ പുറത്താക്കുന്നത് നിയമപോരാട്ടങ്ങളിലേയ്ക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍.

തന്നെ വധിക്കാന്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയ്ക്കെതിരെ സഖ്യകക്ഷിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യു.എന്‍.പി) ശക്തമായി രംഗത്തെത്തിയില്ലെന്ന ആരോപണം സിരിസേന കഴിഞ്ഞയാഴ്ച ഉന്നയിച്ചിരുന്നു. രാജപാക്സെയ്ക്കും സിരിസേനയ്ക്കുമായി 95 അംഗങ്ങളുടെ പിന്തുണയാണ് സഭയിലുള്ളത്.