ബാലഭാസ്‌ക്കറുടെ മരണം ; ഡ്രൈവര്‍ നല്‍കിയ മൊഴി തെറ്റ് എന്ന് ഭാര്യ

വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറുടെ മരണം സംബന്ധിച്ച ദുരൂഹത നീങ്ങുന്നില്ല. അപകടം നടക്കുമ്പോള്‍ വാഹനം ഒാടിച്ചത് ബാലഭാസ്‌ക്കറല്ലെന്ന് ഭാര്യ ലക്ഷ്മി മൊഴി നല്‍കി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മി ആറ്റിങ്ങല്‍ ഡി.വൈഎസ്പിക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.

അപകടമുണ്ടായ ദിവസം കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌ക്കറാണെന്ന് ഡ്രൈവര്‍ അര്‍ജുന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തൃശൂരില്‍ നിന്ന് മടങ്ങുമ്പോള്‍ കൊല്ലത്ത് എത്തുന്നതു വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും കൊല്ലത്ത് കാര്‍ നിര്‍ത്തി ജ്യൂസ് കുടിച്ചശേഷം ബാലുവാണ് വാഹനം ഓടിച്ചത് എന്നുമാണ് ഡ്രൈവര്‍ അന്ന് മൊഴി നല്‍കിയത്.വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ താന്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറക്കമായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറം താമരക്കുളത്ത് അപകടത്തില്‍പ്പെട്ടത്. അപകടസമയം തന്നെ ബാലുവിന്റെ മകള്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌ക്കര്‍ ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞ് ഒക്‌ടോബര്‍ രണ്ടിനാണ് മരിച്ചത്.