സര്‍ക്കാര്‍ സിനിമയ്ക്ക് എതിരെ തമിഴ്‌നാട്‌ സര്‍ക്കാര്‍ രംഗത്ത് ; വിജയ്‌ ഒരു നക്‌സലൈറ്റ് എന്ന് മന്ത്രിമാര്‍

തമിഴ് നടന്‍ വിജയ് അഭിനയിച്ച് കഴിഞ്ഞ ദിവസം റിലീസ് ആയ സര്‍ക്കാര്‍ സിനിമയ്ക്ക് എതിരെ തമിഴ്നാട് സര്‍ക്കാര്‍ രംഗത്ത്. ‘സര്‍ക്കാര്‍’ നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമെന്ന് തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖന്‍ പറയുന്നു. സര്‍ക്കാറില്‍ സംഭവിക്കുന്നത് ഭീകരവാദപ്രവര്‍ത്തനാണ്. സമൂഹത്തില്‍ കലാപം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതാണ് ചിത്രം. ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനമാണ് ഇതെന്നും മന്ത്രി പറഞ്ഞു.

വിജയ്ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കും. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് ചിത്രം പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം അധിക്ഷേപകരമായ സീനുകള്‍ വെട്ടിമാറ്റിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് നേരത്തെ മറ്റൊരു മന്ത്രിയായ കടമ്പൂര്‍ സി രാജ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കാണുമെന്നും രാജ പറഞ്ഞു. വിജയ് ഒരു നക്സലൈറ്റ് ആണെന്നും അദ്ദേഹത്തിന്റെ പുതിയ ചിത്രം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണെന്നുമായിരുന്നു തമിഴ്നാട് നിയമ മന്ത്രി സി വി ,ണ്‍മുഖത്തിന്റെ പ്രതികരണം.

ചിത്രത്തില്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് നടന്‍ വിജയ്‌ക്കെതിരെയും സംവിധായകന്‍ എ ആര്‍ മുരുഗദോസിനെതിരെയും നിര്‍മ്മാതാവിനെതിരെയും ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ വിജയ് സിഗരറ്റ് വലിക്കുന്ന ഫോട്ടോ നല്‍കിയിരുന്നു.

ബോക്‌സോഫീസ് തകര്‍ത്ത് രണ്ട് ദിവസം കൊണ്ട് 100 കോടിയാണ് സര്‍ക്കാര്‍ നേടിയ കളക്ഷന്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ക്ഷേമ പദ്ധതികളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന മധുരയിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററിന് മുന്നില്‍ എഐഎഡിഎംകെ നേതാക്കള്‍ പ്രതിഷേധിച്ചു. ചിത്രത്തിന്റെ ഫ്‌ലെക്‌സുകളും പോസ്റ്ററുകളും ഇവര്‍ നശിപ്പിച്ചു. വിവാദ രംഗങ്ങള്‍ ഒഴിവാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഇതാദ്യമായല്ല വിജയുടെ ചിത്രങ്ങള്‍ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ വിവാദമാകുന്നത്. 2017 ല്‍ വിജയുടെ മെര്‍സല്‍ എന്ന ചിത്രത്തിനെതിരെ വിവാദം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ ജിഎസ്ടി, നോട്ട് നിരോധനം ഡിജിറ്റല്‍ ഇന്ത്യ ക്യാംപയിന്‍ എന്നിവയെ വിമര്‍ശിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.

അതേസമയം സിനിമയെ പിന്തുണച്ചുകൊണ്ട് നടന്‍ കമല്‍ ഹാസന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നുകഴിഞ്ഞു. എഐഎഡിഎംകെ സര്‍ക്കാര്‍ ഒരു സിനിമയ്ക്കെതിരേ ഇത്തരത്തില്‍ തിരിയുന്നത് ആദ്യമല്ലെന്നും വിമര്‍ശനം അംഗീകരിക്കാത്ത ഭരണകൂടങ്ങള്‍ താഴെവീഴുമെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

‘റിലീസ് ചെയ്യാന്‍ ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരേ ഈ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യസംഭവമല്ല. ഈ അധികാരികള്‍ താഴെ വീഴുകതന്നെ ചെയ്യും. അന്തിമവിജയം നീതിമാന്മാരുടേതായിരിക്കും.’ കമല്‍ കുറിച്ചു.