അമേരിക്കന്‍ വിനോദ സഞ്ചാരിയെ ആന്‍ഡമാനില്‍ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തി

തെക്കന്‍ ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപില്‍ അമേരിക്കന്‍ വിനോദ സഞ്ചാരിയെ ദ്വീപ് നിവാസികളായ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തി. ജോണ്‍ അലന്‍ ചാവു (27) എന്ന അമേരിക്കന്‍ പൗരനാണ് കൊല്ലപ്പെട്ടത്. ഇയാളെ ദ്വീപിലെത്തിച്ച മത്സ്യത്തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്.

ജോണ്‍ ദ്വീപില്‍ എത്തിയ ഉടന്‍ തന്നെ ദ്വീപ് നിവാസികള്‍ അമ്പും കുന്തവും ഉപയോഗിച്ച് ജോണിനെ ആക്രമിച്ചതായും മണലില്‍ കുഴിച്ചിട്ടതായും മത്സ്യത്തൊഴിലാളികള്‍ മൊഴി നല്‍കി.

ഇപ്പോഴും പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവര്‍ഗക്കാരാണ് തെക്കന്‍ ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപിലുള്ളത്. ഈ ദ്വീപിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് വിലക്കുണ്ട്. 2011 ലെ ജനസംഖ്യാ കണക്കെടടുപ്പ് പ്രകാരം 40 സെന്റിനലീസ് വര്‍ഗക്കാരാണ് ഇവിടെ താമസിക്കുന്നത്.

പോര്‍ട്ട് ബ്ലെയറില്‍ നിന്നും 50 കിലോമീറ്ററും സൗത്ത് ആന്‍ഡമാന്‍ ദ്വീപില്‍ നിന്നും 36 കിലോമീറ്ററും അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഓംഗേ വംശജരാണ് ഇവിടെ താമസിക്കുന്നത്. സഞ്ചാരികള്‍ക്ക് മാത്രമല്ല, ഗവേഷകര്‍ക്കും സര്‍ക്കാര്‍ അധികൃതര്‍ക്ക് പോലും ഇവിടെ പ്രവേശിക്കാനാവില്ല.