കെ.സുരേന്ദ്രന്‍റെ ജയില്‍ മോചനം വൈകും: ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസെടുത്തു

റിമാന്‍ഡില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെപോലീസ് വീണ്ടും കേസെടുത്തു. ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞ സംഭവത്തിലാണ് ഇപ്പോള്‍ പുതിയ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പുതിയ കേസ്. ഇതോടെ സുരേന്ദ്രന്റെ ജയില്‍മോചനം വീണ്ടും നീളും.

സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള എസ്പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രസര്‍ക്കാറിന് പരാതി നല്‍കുമെന്നും വ്യക്തമാക്കി.

ശബരിമലയിലേക്കുള്ള യാത്രക്കിടെ നിരോധാനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ.സുരേന്ദ്രന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, കണ്ണൂരില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ് ഉള്ളതിനാല്‍ ജയില്‍ മോചിതനായില്ല.

ഇതിനിടെയാണ് പുതിയ കേസ്. ചിത്തിര ആട്ട വിശേഷ നാളില്‍ 52 കാരിയായ ലളിതയെന്ന തീര്‍ത്ഥാടകയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 120 ബി ചുമത്തിയാണ് പത്തനംതിട്ട കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

തൃശ്ശൂര്‍ സ്വദേശിനി ലളിതാ ദേവിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സൂരജ് ഇലന്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് ഗൂഢാലോചനയുണ്ടെന്ന കാര്യം വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു.

കെ. സുരേന്ദ്രന്‍ ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലില്‍ തുടരുകയാണ്. കണ്ണൂരിലെ കേസില്‍ 26ന് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം. ഈ കേസ് പരിഗണിക്കുന്നത് നേരത്തെയാക്കാനും ജാമ്യമെടുക്കാനുമുള്ള നീക്കത്തിലായിരുന്നു ബിജെപി. ചിത്തിര ആട്ട വിശേഷത്തിലെ സംഭവുമായി ബന്ധപ്പെട്ട പുതിയ കേസിലും ഇനി ജാമ്യമെടുക്കേണ്ടതുണ്ട്.

കെ. സുരേന്ദ്രന് പുറമേ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ബിജെപി നേതാവ് വി.വി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.