മകളുടെ മരണത്തില്‍ ദുരൂഹത ; പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല എന്ന് മാതാപിതാക്കള്‍

ഓഗസ്റ്റ് 28-ന് പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയ ഹൈജിനസി(25)ന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മാതാപിതാക്കള്‍. വിവാഹിതയും എട്ടുമാസം പ്രായമായ ആണ്‍കുഞ്ഞിന്റെ അമ്മയുമായ ആന്‍ലിയ മരിക്കുമ്പോള്‍ എം.എസ്.സി നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു. ബെംഗളൂരുവില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ ആന്‍ലിയയെ ഭര്‍ത്താവ് ജസ്റ്റിനാണ് ഓഗസ്റ്റ് 25-ന് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയിവിടുന്നത്. അന്നുതന്നെയാണ് മകളെ കാണാനില്ലെന്ന പരാതി ജസ്റ്റിന്‍ പോലീസിന് നല്‍കുന്നതു.

തുടര്‍ന്ന്‍ രണ്ടുദിവസങ്ങള്‍ക്ക് ശേഷം 28-ന് രാത്രി 10.40-ന് നോര്‍ത്ത് പറവൂര്‍ വടക്കേക്കര പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള പെരിയാര്‍ പുഴയില്‍ നിന്ന് ആന്‍ലിയയുടെ മൃതദേഹം കിട്ടി. പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും മിടുക്കിയായ മകള്‍ കൃത്യമായ ലക്ഷ്യം ഉള്ളവളായിരുന്നു. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ആന്‍ലിയയുടെ അമ്മ ലീലാമ്മ പറഞ്ഞു.

മകളുടെ മരണശേഷം ലഭിച്ച അവളുടെ ഡയറി, വരച്ച ചിത്രങ്ങള്‍, കൊച്ചുകടവന്ത്രയിലെ ഫ്‌ലാറ്റിലെ അയല്‍വാസികള്‍ പറഞ്ഞ കഥകള്‍, ആന്‍ലിയ സഹോദരന് അയച്ച വാട്സ് ആപ്പ് മെസേജുകള്‍ എന്നിവ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ആന്‍ലിയയുടെ മകന്‍ ജസ്റ്റിനൊപ്പമാണുള്ളത്. അന്വേഷണത്തില്‍ പോലീസ് അലംഭാവം കാട്ടുകയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

അതുപോലെ മകളെ കാണാതാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങള്‍ യഥാര്‍ത്ഥ കാരണം മനസിലാക്കാന്‍ സഹായകമാകുന്ന തെളിവുകളാണെന്ന് ആന്‍ലിയയുടെ മാതാപിതാക്കള്‍ പറയുന്നു.