രാഹുല്‍ ഗാന്ധിയെ “പപ്പു”വാക്കി പരിഹസിച്ച നരേന്ദ്ര മോദിയെ “അപ്പു”വാക്കി അര്‍ജന്റീന

കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ചു കളിയാക്കുമ്പോള്‍ മോദിയും ബിജെപിയും ഒരിക്കല്‍ പോലും ഇങ്ങനെ ഒരു ട്രോള്‍ പ്രതീക്ഷിച്ചു കാണില്ല. അതും ഒരു വിദേശ രാജ്യത്ത് നിന്നും.

ജി -20 ഉച്ചകോടിക്കായി അര്‍ജന്റീനയിലെത്തിയപ്പോള്‍ ആണ് നരേന്ദ്ര മോദിയെ അര്‍ജന്റീനിയന്‍ വാര്‍ത്താ ചാനല്‍ ട്രോളിയ്ത് . മോദിയെ അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ സിംപ്‌സണിലെ ഇന്ത്യന്‍ കഥാപാത്രമായ അപ്പുവായി ചിത്രീകരിച്ചാണ് ബ്യൂണസ് ഐറിസില്‍ എത്തിയ മോദിയെ ചാനല്‍ പരിഹസിച്ചത്.

ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ അര്‍ജന്റീനിയന്‍ ചാനലായ ക്രോണിക ടിവിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയില്‍ വിമാനമിറങ്ങുന്ന ചിത്രത്തിന്റെ കൂടെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രമാണ് ചാനല്‍ നല്‍കിയത്. ഇതോടൊപ്പം ‘അപു എത്തി’ എന്ന ക്യാപ്ഷനും നല്‍കി.

പശ്ചാത്തലത്തില്‍ സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ റിങ് റിങ എന്ന ഗാനവും ചേര്‍ത്താണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. മുമ്പ് അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ സിംപ്‌സണ്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അപു എന്ന കഥാപാത്രം ദക്ഷിണേഷ്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്നാണ് അന്ന് വിവാദങ്ങള്‍ക്കുള്ള കാരണം.

തുടര്‍ന്ന് ഈ കഥാപാത്രത്തെ വിമര്‍ശിച്ച അമേരിക്കന്‍ കോമേഡിയനായ ഹരി കൊണ്ടേബോലു തന്നെയാണ് ചാനലിന്റെ പരിഹാസത്തെപ്പറ്റി ആദ്യം ട്വീറ്റ് ചെയ്തത്. എന്തായാലും ചാനലിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്. അതേസമയം മോദിയെ ട്രോളാന്‍ പുതിയ ഒരു പേര് കിട്ടിയ സന്തോഷത്തിലാണ് സോഷ്യല്‍ മീഡിയ.