ശബരിമല ; ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
ശബരിമലയില്‍ പോലീസ് കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും അപമാനിച്ചുവെന്ന് കാട്ടി ബി ജെ പി കേന്ദ്ര നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി രൂക്ഷ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളി. അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു. വികൃതമായ ആരോപണമാണ് ശോഭ സുരേന്ദ്രന്റേതെന്ന് കോടതി വിമര്‍ശിച്ചു.
ഹര്‍ജി നിയമപരമായി എവിടെയും നിലനില്‍ക്കില്ല. ഹര്‍ജിക്കാരി എവിടെയും പരാതിയും നല്‍കിയിട്ടില്ല. കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചത് എന്ന് വിമര്‍ശിച്ച കോടതി വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ബിജെപി നേതാവിന് മുന്നറിയിപ്പ് നല്‍കി. അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുത്. പ്രസക്തമല്ലാത്ത കാര്യങ്ങളാണ് നിങ്ങള്‍ പറയുന്നത്. അതിനെ ഹര്‍ജിയുമായി കൂട്ടിവായിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
ശോഭാ സുരേന്ദ്രനില്‍ നിന്ന് പിഴയായി ഈടാക്കുന്ന 25,000 രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം താന്‍ പബ്ലിസിറ്റിക്കുവേണ്ടിയല്ല പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതെന്നും കോടതി വിധിച്ച പിഴ അടയ്ക്കില്ലെന്നും ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ അറിയിച്ചു.
കഴിഞ്ഞ നാല്‍പത് ദിവസമായി പോലീസിനെ ഉപയോഗിച്ച് അയ്യപ്പ ഭക്തര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്. ഇക്കാര്യമാണ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിക്ക് മുകളില്‍ വേറെയും കോടതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഹൈക്കോടതിയില്‍ അഭിഭാഷകന്‍ മാപ്പു പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.