കവിത മോഷണം ; ഉപദേശക പദവിയിൽ നിന്ന് ദീപ നിശാന്തിനെ മാറ്റണമെന്നു ആവശ്യം

കവിതാ മോഷണ വിവാദത്തില്‍ അധ്യാപിക ദീപാ നിശാന്തിനോട് വിശദീകരണം തേടാന്‍ നിര്‍ദേശം. ദീപ അംഗമായ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ്(എ കെ പി സി ടി എ) അസോസിയേഷന്റെയാണ് നിര്‍ദ്ദേശം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് ഇവര്‍ നിര്‍ദേശം നല്‍കിയത്. തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപികയാണ് ദീപ നിശാന്ത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് തൃശൂര്‍ കേരള വര്‍മ്മ കോളേജ്. അതേസമയം ഫൈന്‍ ആര്‍ട്‌സ് ഉപദേശക പദവിയില്‍ നിന്ന് ദീപ നിശാന്തിനെ മാറ്റണമെന്നും എ കെ പി സി ടി എ ആവശ്യപ്പെട്ടു.

അടുത്ത ലക്കം മുതല്‍ ജേണലില്‍ പ്രസിദ്ധീകരിക്കും മുമ്പ് സൃഷ്ടികള്‍ കൃത്യമായി പരിശോധിക്കും. ഒരു അധ്യാപിക തന്നെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചത് അധ്യാപക സമൂഹത്തിനാകെ അവമതിപ്പുണ്ടാക്കി എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്തൊക്കെ വിശദീകരണം തന്നാലും അത് ന്യായീകരിക്കാനാകില്ലെന്ന നിലപാടിലാണ് എ കെ പി സി ടി എയിലെ ഭൂരിഭാഗം അംഗങ്ങളും.

കവിത മോഷണവിവാദത്തില്‍ ദീപ നിശാന്തില്‍ നിന്ന് വിശദീകരണം തേടുമെന്ന് കെപിസിടിഎ നേരത്തേ പറഞ്ഞിരുന്നു. ആരും സംഘടനയ്ക്ക് അതീതരല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. മോഷ്ടിച്ച കവിത എ കെ പി സി ടി എയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചു വന്നതിലും തുടര്‍ന്നുണ്ടായ വിവാദത്തിലും കടുത്ത അത്യപ്തിയാണ് അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. തുടക്കത്തില്‍ ദീപ നിശാന്ത് കൃത്യമായ വിശദീകരണം നല്‍കാത്തതും വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.

എന്നാല്‍ തത്കാലം ദീപ നിശാന്തിനെതിരെ തത്കാലം നിയമനടപടിക്ക് പോകുന്നില്ലെന്ന നിലപാടിലാണ് കവി കലേഷ്.