ബുലാന്ദ്ശഹര്‍ അക്രമം ; വെടിവെച്ച സൈനികനെ പോലീസിന് കൈമാറി

പശുവിനെ കൊലപ്പെടുത്തി എന്ന പേരില്‍ ഉത്തര്‍പ്രദേശിലെ ബുലാന്ദ്ശഹറിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ പോലീസ് ഇന്‍സ്പെക്ടറെ വധിച്ചയാളെന്ന് സംശയിക്കുന്ന സൈനികനെ രാഷ്ട്രീയ റൈഫിള്‍സ് വൃത്തങ്ങള്‍ യു.പി പോലീസിന് കൈമാറി. ജീത്തു ഫൗജി എന്നറിയപ്പെടുന്ന ജിതേന്ദ്ര മാലിക്കിനെയാണ് കശ്മീരിലുള്ള രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് പോലീസിന് കൈമാറി.

സംഭവത്തിന് തൊട്ടുപിന്നാലെ സൈനികന്‍ പ്രദേശത്തെ വീടുവിട്ട് പോയിരുന്നു. യു.പിയില്‍ നിന്നുളള പോലീസ് സംഘം നേരത്തെതന്നെ സൈന്യവുമായി ബന്ധപ്പെടുകയും ജിതേന്ദ്ര മാലിക്കിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംശയം സൈനികനിലേക്ക് നീണ്ടത്. പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങും സുമിത് കുമാറെന്ന നാട്ടുകാരനായ യുവാവും സംഘര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ, സൈനികനെ ഗൂഢാലോചന നടത്തി കേസില്‍ ഉല്‍പ്പെടുത്തിയെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ സഹോദരന്‍ രംഗത്തെത്തി. ജിതേന്ദ്ര മാലിക്ക് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന് കൊലപാതകവുമായി ബന്ധമില്ലെന്നും സഹോദരന്‍ ധര്‍മ്മേന്ദ്ര മാലിക് അവകാശപ്പെട്ടു.