കെ സുരേന്ദ്രൻ ജയില്‍ മോചിതനായി ; വമ്പന്‍സ്വീകരണം ഒരുക്കി ബി ജെ പി

ബി ജെ പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി. 22 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കെ സുരേന്ദ്രന്‍ പുറത്തിറങ്ങുന്നത്. നിയമലംഘനം നടത്തിയിട്ടില്ലെന്നും ശബരിമല പ്രതിഷേധങ്ങളില്‍ പങ്കെടുക്കുമെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന് മുന്നില്‍ വന്‍ സ്വീകരണമാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും നല്‍കിയത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിളള അടക്കമുളള നേതാക്കള്‍ സുരേന്ദ്രനെ സ്വീകരിക്കാനെത്തി. ജയിലില്‍ നിന്ന് വാഹന റാലിയുടെ അകമ്പടിയോടെ ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശേഷം എ എന്‍ രാധാകൃഷ്ണന്‍ നിരാഹാരം കിടക്കുന്ന സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലേക്കുമാണ് സുരേന്ദ്രന്‍ പോകുക.

ശബരിമലയില്‍ 52 കാരിയായ തീര്‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കര്‍ശന ഉപാധികളോടെ ഇന്നലെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയില്‍ പൂര്‍ത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴിഞ്ഞതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല. അതേസമയം സുരേന്ദ്രന്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.