അമീബ തലച്ചോര്‍ കാര്‍ന്നു തിന്നു ; 69കാരിക്ക് ദാരുണാന്ത്യം

അമേരിക്കയിലെ സിയാറ്റിലില്‍ ആണ് 69കാരി തലച്ചോര്‍ കോശങ്ങളെ നശിപ്പിക്കുന്ന നയിഗ്ലേറിയ ഫൗലറി അമീബ ബാധ മൂലം മരിച്ചത്. നസ്യം ചെയ്തതുമൂലമാണ് യുവതിയുടെ ശരീരത്തില്‍ അമീബ കയറാന്‍ കാരണമായത്. സൈനസ് ബാധയെ തുടര്‍ന്ന് പ്രത്യേക പാത്രം ഉപയോഗിച്ച് നസ്യം ചെയ്യാന്‍ ഡോക്ടര്‍ സ്ത്രീക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് അമീബ ബാധിക്കുകയായിരുന്നുവെന്നാണ് സൂചന.

നസ്യം ചികിത്സ തുടങ്ങിയതിന് പിന്നാലെ യുവതിയുടെ മൂക്കില്‍ ചുവന്ന പാടുകള്‍ ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സംസാരശേഷി നഷ്ടപ്പെടുകയും കടുത്ത തലവേദന ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും ബോധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് നടത്തിയ അഞ്ചോളം ബയോപ്സി പരിശോധനയിലാണ് സ്ത്രീയുടെ ശരീരത്തില്‍ അമീബ പ്രവേശിച്ചതായി കണ്ടെത്തിയത്.

ഒന്നരയാഴ്ചയോളം നീണ്ട ചികിത്സയ്ക്കൊടുവില്‍ ഇവര്‍ മരിക്കുകയായിരുന്നു. തിളപ്പിച്ചാറ്റിയ വെള്ളത്തിന് പകരം വാട്ടര്‍ ഫില്‍റ്ററില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചതിനാലാണ് അമീബ ശരീരത്തിലെത്തിയതെന്നാണ് സംഭവത്തെ കുറിച്ച് സ്വീഡിഷ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.