റഫാല്‍ വിധി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ; സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റ്

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീംകോടതി പ്രസ്താവിച്ച വിധി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്. കേസില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത് തെറ്റായ വിവരങ്ങള്‍ ആണെന്നും ഇത് കാട്ടി സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇതില്‍ കേന്ദ്രത്തിനെതിരേ കോടതിയലക്ഷ്യ് നോട്ടീസ് അയക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു.

റഫാല്‍ ഇടപാടില്‍ കേന്ദ്രം അഴിമതി നടത്തിയെന്ന് ആവര്‍ത്തിച്ച ആനന്ദ ശര്‍മ്മ ഈ തെറ്റിന് പ്രായശ്ചിത്തമായി അവര്‍ ഗംഗാസ്‌നാനം നടത്തേണ്ടിവരുമെന്നും പറഞ്ഞു. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്നും ഇടപാടില്‍ സംശയമില്ലെന്നും സുപ്രീംകോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

റഫാല്‍ ഇടപാടിലെ സുപ്രീംകോടതി വിധിയില്‍ നിറയെ വസ്തുതാപരമായ പിശകുകളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. വിമാനത്തിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ സി.എ.ജി. പരിശോധിച്ചതാണെന്നും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പി.എ.സി.യുടെ പരിഗണനയില്‍ വന്നതാണെന്നുമാണ് വിധിയില്‍ പറയുന്നത്.

എന്നാല്‍ റഫാല്‍ ഇടപാടില്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് പി.എ.സി. ചെയര്‍മാനും പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതാരാണെന്നും എ.ജി. എങ്ങനെയാണ് കോടതിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതെന്നും കപില്‍ സിബല്‍ ചോദിക്കുന്നു.