സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് ; 22 പ്രതികളെയും വെറുതെ വിട്ടു

വിവാദമായ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെയും കോടതി വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി 22 പ്രതികളെയും വെറുതെ വിട്ടത്. സിബിഐ പ്രത്യേക കോടതിയിലെ ജഡ്ജി എസ് ജെ ശര്‍മ്മയാണ് കേസില്‍ വിധി പറഞ്ഞത്.

പ്രജാപതിയുടെ കൊലപാതകത്തില്‍ ഗൂഡാലോചന തെളിയിക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് പൊലീസ് ഗാന്ധിനഗറിന് സമീപം വച്ച് 2005 നവംബറിലാണ് കൊലപ്പെടുത്തിയത്. പിന്നീട് ഇവരുടെ ഡ്രൈവര്‍ തുളസിറാം പ്രജാപതിയും കൊല്ലപ്പെട്ടിരുന്നു.

2014ല്‍ 38 പേര്‍ പ്രതിയായ കേസില്‍ അമിത് ഷായടക്കം 16 പേരെ കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 22 പ്രതികളുടെ വിധിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 210 സാക്ഷികളെ വിസ്തരിച്ച കേസില്‍ 92 പേര്‍ മൊഴിമാറ്റിയിരുന്നു. ആദ്യം ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ച കേസ് 2010 ലാണ് സിബിഐക്ക് കൈമാറിയത്. 2013 കേസിന്റെ വാദം ഗുജറാത്തില്‍ നിന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുംബൈയിലേക്ക് മാറ്റിയത്.

സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും സുഹൃത്ത് തുളസിറാം പ്രജാപതിയെയും ഗുജറാത്തിന്റെയും രാജസ്ഥാന്റെയും ആന്ധ്രാപ്രദേശിന്റെയും പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്നാണു കേസ്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് ബസില്‍ പോകുമ്പോഴാണ് 2005-ല്‍ സായുധരായ പോലീസ് സംഘം സൊഹ്‌റാബുദ്ദീനെ പിടിച്ചുകൊണ്ടുപോയത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെട്ടതായി പിന്നീട് വാര്‍ത്തവന്നു. പിന്നാലെ സംഭവത്തിന് ദൃക്‌സാക്ഷികളായ കൗസര്‍ബിയും പ്രജാപതിയും കൊല്ലപ്പെട്ടു.