ഗഗന്‍യാന്‍ 2021 ‍; വനിത യാത്രികരും ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകും

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്‍ 2021ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. ബെംഗലുരുവില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗഗന്‍യാന്‍ദൗത്യത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ഈ ദൗത്യം. ഇന്ത്യയിലും റഷ്യയിലുമായിട്ടായിരിക്കും ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം നല്‍കുന്നത്. അതേസമയം വനിത ബഹിരാകാശ യാത്രികരും ഇതിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗഗന്‍യാന്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 10,000 കോടി രൂപയുടേതാണ് പദ്ധതി. മൂന്ന് പേരെ ബഹിരാകാശത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ബഹിരാകാശ വാഹനം ഭൂമിയില്‍ നിന്ന് 300 മുതല്‍ 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലെത്തിക്കും. ഏഴു ദിവസം വരെ സഞ്ചാരികള്‍ ബഹിരാകാശത്ത് തങ്ങും. ആളുകളില്ലാതെ രണ്ട് തവണ യാത്ര നടത്തിയതിന് ശേഷമായിരിക്കും ബഹിരാകാശ സഞ്ചാരികളുമായി വാഹനം വിക്ഷേപിക്കുന്നത്. ജിഎസ്എല്‍വി മാര്‍ക് ത്രീയാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.