ആലപ്പാട് ; മരണംവരെ സമരം തുടരും എന്ന് സമരസമിതി

മരണം വരെ ആലപ്പാട്ട് നടത്തുന്ന സമരം തുടരുമെന്ന് സമര സമിതി നേതാക്കള്‍. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി ഇ പി ജയരാജനുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് സമരസമിതി നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.

ആലപ്പാട്ടെ ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. മരിക്കുന്നത് വരെ ആലപ്പാട്ടെ മണ്ണില്‍ സമരം തുടരും. ആലപ്പാട്ട് താമസിക്കുന്ന 2500 ത്തോളം ജനങ്ങളുടെ വിഷയം അതിജീവനമാണ് . ഏത് സമയത്തും കടലില്‍ പോവുന്ന അവസ്ഥയിലാണ് ജനങ്ങള്‍ താമസിക്കുന്നത്. പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ കമ്പിനിയുടെയും 240 തൊഴിലാളികളുടെയും കാര്യം പറയുന്നത് ജനാധിപത്യപരമാണെന്ന് തോന്നുന്നില്ലെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ ഒരു മാസത്തേക്ക് ആലപ്പാട്ടെ തീരത്ത് സീ വാഷിംഗ് നിര്‍ത്തിവയ്ക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ആലപ്പാട്ടെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കും. ഈ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിനനുസരിച്ചാകും സീ വാഷിംഗ് തുടരുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുക. എന്നാല്‍ ഇന്‍ലാന്‍ഡ് വാഷിംഗ് തുടരുമെന്നും മന്ത്രി പറഞ്ഞു.

തീരമേഖലയുടെയും ആലപ്പാട് പ്രദേശത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളുമുണ്ടാകും എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തീരമേഖലയില്‍ പുലിമുട്ട് നിര്‍മാണം കാര്യക്ഷമമാക്കും. കടല്‍ഭിത്തികളും ശക്തിപ്പെടുത്തും. തീരമേഖല കടലെടുക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളുമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നടപടികള്‍ കണക്കിലെടുത്ത് സമരം തല്‍ക്കാലം അവസാനിപ്പിക്കണമെന്നു മന്ത്രി സമരക്കാരോട് അഭ്യര്‍ഥിച്ചു. സമാധാനപരമായ ഒരു അന്തരീക്ഷം ഉണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. സമരക്കാര്‍ തൃപ്തിയോടെയാണ് ചര്‍ച്ചയില്‍ നിന്ന് മടങ്ങിയതെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍ ഖനനം നിര്‍ത്തിവയ്ക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരിമണല്‍ കേരളത്തിന്റെ പൊതുസ്വത്താണ്. അതിനാല്‍ പൊതുമേഖലയില്‍ ഖനനം നിര്‍ത്താനാകില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.