അമേരിക്കന്‍ ഹക്കാറുടെ വെളിപ്പെടുത്തല്‍ ; മുണ്ടേയുടെ മരണം അന്വേഷിക്കണമെന്ന് കുടുംബം

വാഹനാപകടത്തില്‍ ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് . മുണ്ടെയുടെ മരണം 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ നടന്ന തിരിമറി അറിഞ്ഞതിനാലെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കുടുംബം ഈ ആവശ്യം മുന്നോട്ട് വച്ചത്.

2014 ല്‍ നരേന്ദ്രമോദി മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചക്കുള്ളില്‍ മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അതിനു പിന്നാലെ മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥനും കൊല്ലപ്പെടുകയായിരുന്നു.

രഹസ്യാന്വഷണ വിഭാഗമായ റോയോ അല്ലെങ്കില്‍ സുപ്രീംകോടതി ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ധനഞ്ജയ് ആവശ്യപ്പെട്ടിരിക്കുന്നത്. അമ്മാവന്റെ മരണം അപകടമായിരുന്നോ അതോ അട്ടിമറി ആയിരുന്നോ എന്ന കാര്യത്തില്‍ അദ്ദേഹത്തോട് അടുപ്പമുണ്ടായിരുന്ന പലരും നിരന്തരം സംശയം പ്രകടിപ്പിച്ചിരുന്നതായും ധനഞ്ജയ് ട്വിറ്ററില്‍ കുറിച്ചു.

യുഎസ് ഹാക്കര്‍ സയീദ് ഷൂജയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വന്‍ അട്ടിമറിയാണ് തെരഞ്ഞെടുപ്പില്‍ നടന്നത്. യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലമല്ല ലോകം അറിഞ്ഞതെന്നും ഷൂജ പറയുന്നു.

2014 ലെ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ വ്യാപകമായി ക്രമക്കേട് നടന്നുവെന്നും താനുള്‍പ്പെടെയുള്ളവരാണ് മെഷീനുകള്‍ ഹാക്ക് ചെയ്യാമെന്ന് കണ്ടെത്തിയതെന്നും യു.എസ് ഹാക്കറും സൈബര്‍ വിദഗ്ധനുമായ സയീദ് ഷുജ ലണ്ടനില്‍ നടന്ന പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം അറിയാവുന്നതിനാലും പുറത്തുപറയുമെന്ന് പേടിയുള്ളതുകൊണ്ടുമാണ് ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയത് എന്നും അദ്ദേഹം ആരോപിച്ചു.