ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കി

ശബരിമല ദര്‍ശനം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ കനകദുര്‍ഗയെ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കിയതായി പരാതി. ചികിത്സ കഴിഞ്ഞ് പോലീസ് ഇവരെ തിരികെ വീട്ടിലെത്തിച്ചെങ്കിലും ഭര്‍തൃമാതാവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം ഭര്‍ത്താവ് വീടുപൂട്ടി പോവുകയായിരുന്നു.

ഭര്‍തൃമാതാവില്‍നിന്ന് മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു കനക ദുര്‍ഗ്ഗ. ശബരിമല ദര്‍ശനം കഴിഞ്ഞയാഴ്ച പുലര്‍ച്ചെ വീട്ടിലത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.

തുടര്‍ന്ന് കനകദുര്‍ഗയുടെ പരാതിയെത്തുടര്‍ന്ന് 341 ,324 വകുപ്പ് പ്രകാരം തടഞ്ഞുനിര്‍ത്തിയതിനും മര്‍ദ്ദിച്ചതിനും ഭര്‍തൃമാതാവിനെതിരേ പോലീസ് കേസെടുത്തിരുന്നു. പോലീസ് സുരക്ഷയില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററിലാണ് കനകദുര്‍ഗ്ഗ ഇപ്പോള്‍ കഴിയുന്നത്. അതേസമയം ഭര്‍തൃവീട്ടുകാരുടെ നടപടിക്കെതിരേ അവര്‍ ജില്ലാ വയലന്‍സ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ബന്ധപ്പെട്ടവര്‍ പരാതി കോടതിക്ക് കൈമാറിയതായും കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും അവര്‍ പറയുന്നു.