ദുരൂഹത നീങ്ങാതെ ആൻലിയയുടെ മരണം ; ഭര്‍തൃമാതാവിന്റെ മൊഴിയെടുക്കും

ദുരൂഹത നീങ്ങാതെ ആന്‍ലിയയുടെ മരണം. ബാംഗ്ലൂരില്‍ നഴ്‌സായിരുന്ന ആന്‍ലിയ എന്ന യുവതിയെ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കേസിലെ പ്രതിയായ ജസ്റ്റിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് പൊലീസ് ജസ്റ്റിന്റെ മൊഴിയെടുക്കുന്നത് തുടരുകയാണ്.

കേസില്‍ പ്രതിയായ ആന്‍ലിയയുടെ ഭര്‍ത്താവ് ദിവസങ്ങള്‍ക്ക് മുന്നില്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയിരുന്നു. പിന്നീട് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജസ്റ്റിന്റെ അന്നക്കരയിലെ വീട്ടിലും തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി.

ആത്മഹത്യാപ്രേരണയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആന്‍ലിയയുടെ ഭര്‍തൃമാതാവടക്കം കൂടുതല്‍ പേരുടെ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കുന്നു. ജസ്റ്റിന്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ്.

ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് ആന്‍ലിയ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ആന്‍ലിയയുടേത് കൊലപാതകമാണെന്നതിന് ഇതുവരെ പൊലീസിന് തെളിവ് കിട്ടിയിട്ടുമില്ല. എങ്കിലും ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ബംഗളുരൂവിലേക്ക് പരീക്ഷയ്ക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ സ്റ്റേഷനില്‍ കൊണ്ടുവിട്ടത്. ആന്‍ലിയയെ കാണാനില്ലെന്ന പരാതി നല്‍കിയതും ജസ്റ്റിനാണ്. ആന്‍ലിയയെ കാണാതായിട്ടും മാതാപിതാക്കളെ അറിയിക്കാതിരുന്നത് സംശയമുയര്‍ത്തിയിരുന്നു.

ഗാര്‍ഹികപീഡനം ആരോപിച്ച് ആന്‍ലിയയുടെ അച്ഛന്‍ ഹൈജിനസ് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഗാര്‍ഹികപീഡനം, ആത്മഹത്യപ്രേരണാകുറ്റം എന്നിവ ജസ്റ്റിനെതിരെ പൊലീസ് ചുമത്തിയിരുന്നു. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍ കേസില്‍ തുടര്‍നടപടികളുണ്ടാകുന്നില്ലെന്ന് കാണിച്ച് ആന്‍ലിയയുടെ അച്ഛന്‍ വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചു. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് ആന്‍ലിയയെ തൃശ്ശൂരില്‍ നിന്ന് കാണാതായത്. 28-ന് മൃതദേഹം ആലുവ പുഴയില്‍ നിന്ന് കണ്ടെത്തി. മകളെ കാണാനില്ലെന്ന് കാണിച്ച് ഹൈജിനസ് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ജസ്റ്റിന്‍ ഒളിവില്‍ പോയി. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് അറിഞ്ഞതോടെയാണ് വന്ന് കീഴടങ്ങിയത്. സംഭവം നടന്ന് നാല് മാസത്തിന് ഇപ്പുറമാണ് ജസ്റ്റിന്‍ കീഴടങ്ങുന്നത്. അപ്പോഴേക്കും കേസ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു.