മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തല്ല ; അനധികൃത കുടിയേറ്റം

കൊച്ചി മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമാണെന്നും കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ.മുനമ്പത്ത് നിന്നും 100 ലധികം ആളുകളെ വിദേശത്തേയ്ക്ക് അനധികൃതമായി കൊണ്ടുപോയ കേസില്‍ ദയ മാത ബോട്ടിന്റെ ഉടമ അനില്‍ കുമാര്‍ അടക്കം 3 പേരുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി.

പ്രതികള്‍ക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, ഫോറിനേഴ്‌സ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

മുനമ്പം തീരത്തു നിന്ന് ഇക്കഴിഞ്ഞ ജനുവരി 12 ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേരെ വിദേശത്തേക്ക് കടത്തിയ കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ദയാമാത ബോട്ട് ഉടമകളില്‍ ഒരാളായ കോവളം സ്വദേശി അനില്‍ കുമാര്‍, ദില്ലിയില്‍ താമസമാക്കിയ ശ്രീലങ്കന്‍ തമിഴ് വംശജരായ പ്രഭു പ്രഭാകരന്‍, രവി സനൂപ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

രവിയും പ്രഭുവും ആളുകളെ സംഘടിപ്പിക്കാനും പണം പിരിക്കാനും ഇടപെട്ടുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആളുകളെ കൊണ്ടുപോകാന്‍ ഉപയോഗിച്ച ബോട്ട് അനില്‍കുമാറിന്റെ പേരിലാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ എല്‍ടിടിഇ ബന്ധമുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്ട്, ഫോറിനേഴ്‌സ് ആക്ട്, എമിഗ്രേഷന്‍ ആക്ട് എന്നിവയിലെ വിവധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത് കൂടാതെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.