സെൻകുമാറിനെ വെല്ലുവിളിച്ച് നമ്പി നാരായണൻ: തെളിവുണ്ടെങ്കിൽ ഹാജരാക്കണം

നമ്പി നാരായണന് പത്മഭൂഷന്‍ നല്‍കിയതിനെതിരെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. പുരസ്‌കാരത്തിന് എന്ത് സംഭാവനയാണ് നമ്പിനാരായണന്‍ നല്‍കിയതെന്ന് സെന്‍കുമാര്‍ ചോദിച്ചു. അവാര്‍ഡ് നല്‍കിയവര്‍ ഇതിന് വിശദീകരണം നല്‍കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.

എന്നാല്‍ ചാരക്കേസില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ സെന്‍കുമാര്‍ ഹാജരാക്കണമെന്ന് നമ്പി നാരായണന്‍ തിരിച്ചടിച്ചു. തനിക്കെതിരെയുള്ള തെളിവുകള്‍ കയ്യിലുണ്ടായിട്ട് അത് മറച്ചുവയ്ക്കുന്നത് കോടതിയലക്ഷ്യമെന്നും നമ്പി നാരായണന്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി കൂടിയായ സെന്‍കുമാര്‍ അവകാശപ്പെട്ടിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നമ്പി നാരായണന്റെ പ്രതികരണം.

ചാരക്കേസില്‍ ഉദ്യോഗസ്ഥരുടെ പങ്കെന്തെന്ന് അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന വെപ്രാളമാണ് സെന്‍കുമാറിനെന്ന് നമ്പി നാരായണന്‍ പറഞ്ഞു. താന്‍ ഒരു കോടി രൂപ ആവശ്യപ്പെട്ട് നല്‍കിയ മാനനഷ്ടക്കേസിലെ എതിര്‍കക്ഷിയാണ് സെന്‍കുമാര്‍. ചാരക്കേസ് പുനരന്വേഷിക്കാന്‍ സെന്‍കുമാറിന് അനാവശ്യമായ തിടുക്കമായിരുന്നു.

അമീറുള്‍ ഇസ്ലാമുമായി താരതമ്യം ചെയ്യപ്പെട്ടത് കേട്ടപ്പോള്‍ വേദന തോന്നി. അദ്ദേഹത്തിന്റെ അതേ ഭാഷയില്‍ പ്രതികരിക്കാനില്ല. ഐഎസ്ആര്‍ഒ ചാരക്കേസില്‍ പങ്കുള്ള ഉദ്യോഗസ്ഥരുടെ പങ്കെന്തെന്നുള്ള അന്വേഷണത്തിനിടെ താന്‍ മരിച്ചുപോയാല്‍ ജുഡീഷ്യല്‍ സമിതി അന്വേഷണം നിര്‍ത്തില്ല. ഇതില്‍ പങ്കുള്ള സെന്‍കുമാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അഴിക്കുള്ളിലാകുന്നത് വരെ അന്വേഷണം തുടരുമെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി.

നമ്പി നാരായണന്റെ പേര് പത്മഭൂഷന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നു. ചാരക്കേസ് സംബന്ധിച്ച് കോടതി നിയോഗിച്ച സമിതി പഠിച്ചു വരികയാണ്. അതില്‍ ഒരു തീരുമാനവുമായിട്ടില്ല. അതിനിടെയാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്.

ശരാശരിയില്‍ താഴെ മാത്രമുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്‍. എന്തിനാണ് അദ്ദേഹത്തിന് ഇത്തരത്തിലുള്ള പുരസ്‌കാരം നല്‍കുന്നത്. ഇങ്ങനെ പുരസ്‌കാരം നല്‍കുകയാണെങ്കില്‍ മറിയം റഷീദക്കും ഗോവിന്ദന്‍ ചാമിക്കും വരെ അവാര്‍ഡ് നല്‍കേണ്ടി വരുമല്ലോ എന്നാണു സെന്‍ കുമാര്‍ പറഞ്ഞത്.