കുടിയേറ്റം അനുവദിക്കില്ല ; മുനമ്പത്തുനിന്ന് പുറപ്പെട്ടവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ഓസ്ട്രേലിയ

മുനമ്പം മനുഷ്യക്കടത്ത് കേസില്‍ അനധിക്യത കുടിയേറ്റം അനുവദിക്കില്ലെന്ന് ഓസ്‌ടേലിയന്‍ ആഭ്യന്തര മന്ത്രാലയം . ഇന്ത്യയില്‍ നിന്ന് ബോട്ടു മാര്‍ഗം ഒരു സംഘം പുറപ്പെട്ടതായി അറിവ് കിട്ടിയിട്ടുണ്ട്. അനധികൃതമായി എത്തുന്ന ഏത് യാനവും തങ്ങള്‍ പിടികൂടും. ഇതിലുള്ളവരെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയക്കും. അനധികൃതമായി എത്തുന്ന ആരെയും തങ്ങളുടെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ഇ-മെയിലിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മറുപടി നല്‍കി.

അതേസമയം മുനമ്പം മനുഷ്യക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കും. മുനമ്പത്ത് നിന്ന് ദയാമാതാബോട്ടില്‍ യാത്ര തിരിച്ചവര്‍ ഒന്നര ലക്ഷം രൂപ വീതം മുഖ്യഇടനിലക്കാര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കേസില്‍ പിടിയിലായ രവി സനൂപിന്റെയും പ്രഭാകരന്റെയും മൊഴികളില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. മനുഷ്യക്കടത്തിന്റെ മുഖ്യ ഇടനിലക്കാരായ ശ്രീകാന്തന്‍, സെല്‍വന്‍ എന്നിവരാണ് 120 ഓളം പേരില്‍ നിന്നായി പണം കൈപ്പറ്റിയത്. ഇത്തരത്തില്‍ ഒരു കോടി 80 ലക്ഷത്തോളം രൂപ ഇവര്‍ അനധികൃതമായി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനിറങ്ങുന്നത്.