സ്പൈഡർമാൻ പോലീസിന്റെ പിടിയില്‍
ഫ്രഞ്ച് സ്‌പൈഡര്‍മാന്‍ എന്നറിയപ്പെടുന്ന അലെയ്ന്‍ റോബര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനിലയില ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ ഭിത്തിയില്‍ തൂങ്ങിക്കയറിയതിനാണ് അറസ്റ്റ്. സുരക്ഷാ ഉപകരണങ്ങളോ മുന്‍കരുതലുകളോ ഇല്ലാതെയാണ് അമ്പത്തിയാറുകാരനായ അലെയ്ന്‍ ഈ കെട്ടിടത്തിന് മുകളില്‍ കയറിയത്.
‘‘ഇതാണെന്റെ വഴി. എന്റെ ജീവിതരീതിയാണിത്. ഉറങ്ങുന്നത് പോലെയും ഭക്ഷണം കഴിക്കുന്നത് പോലെയും എനിക്ക് പ്രിയപ്പെട്ട പ്രക്രിയയാണിത്. എന്നെ ജീവിപ്പിക്കുന്നതും ഇതാണ്.” കെട്ടിടത്തിന് മുകളില്‍ കയറിയതിനെക്കുറിച്ച് അലെയ്ന്‍ മാധ്യമങ്ങളോട് പറയുന്നു.
രണ്ടു മണിക്കൂറോളം എടുത്താണ് റോബര്‍ട്ട് കെട്ടിടത്തിനു മുകളിലെത്തി തിരിച്ചിറങ്ങിയത്. കെട്ടിടത്തിനു താഴെ നിരവധി പേര്‍ കാഴ്ചക്കാരായി ഉണ്ടായിരുന്നു. താഴെ എത്തിയ ഉടനെ റോബര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുവിടത്തില്‍ ശല്യമുണ്ടാക്കി എന്നാണ് അലെയ്‌നെതിരെ ചുമത്തിയ കുറ്റം.
സിയോളിലെ 123 നിലയുള്ള കെട്ടിടത്തില്‍ കയറാനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് റദ്ദാക്കിയിരുന്നു. സാഹസികപ്രവര്‍ത്തനങ്ങള്‍ക്കിടെ ഇയാള്‍ പലതവണ അറസ്റ്റിലായിട്ടുമുണ്ട്. കയറോ മറ്റു സുരക്ഷാ മുന്‍കരുതലുകളോ ഇല്ലാതെ ഈഫല്‍ ഗോപുരമുള്‍പ്പെടെ നൂറിലധികം കെട്ടിടങ്ങളില്‍ കയറി അലെയ്ന്‍ റോബര്‍ട്ട് ഗിന്നസ് റെക്കോഡ് സ്ഥാപിച്ചിട്ടുണ്ട്.