മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് കേന്ദ്രബജറ്റ് ; ആദായനികുതിയില്‍ വന്‍ഇളവ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്. വ്യക്തികള്‍ക്ക് ആദായനികുതി നല്‍കേണ്ട പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയതായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു.

ഇതോടെ വര്‍ഷത്തില്‍ ആകെ വരുമാനം അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ മാത്രം ഇനി ആദായനികുതി നല്‍കിയാല്‍ മതിയാവും. മൂന്ന് കോടിയോളം മധ്യവര്‍ഗ്ഗക്കാര്‍ ഇതോടെ നികുതി ഭാരത്തില്‍ നിന്നും ഒഴിവാകും.

നേരത്തെ 2.5ലക്ഷം രൂപയായിരുന്നു പരിധി. 6.5ലക്ഷം വരെ നിക്ഷേപം ഉള്ളവര്‍ക്ക് നികുതിയില്ല. സ്റ്റാന്റേഡ് ഡിഡക്ഷന്‍ 50,000 രൂപയായി ഉയര്‍ത്തി.

നികുതി വരുമാനം 12ലക്ഷം കോടിയായി വര്‍ദ്ധിച്ചു. നേരത്തെ ഇത് 6.38ലക്ഷം കോടിയായിരുന്നു. നോട്ട് നിരോധനത്തിന് ശേഷം നികുതി ദായകരുടെ എണ്ണം കൂടി. ഒരു കോടിയായാണ് നികുതി ദായകരുടെ എണ്ണം വര്‍ദ്ധിച്ചത്.

99.54 ശതമാനം റിട്ടേണുകളും സമര്‍പ്പിക്കപ്പെട്ടു. നികുതി റിട്ടേണുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി.