മകളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ കുത്തിക്കൊന്നു ; സംഭവം ആലപ്പുഴയില്‍

സ്ഥിരമായി മകളെ ശല്യം ചെയ്തു വന്ന യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു. വാടക്കല്‍ വേലിയകത്ത് വീട്ടില്‍ സോളമ(45)നാണ് വാടയ്ക്കല്‍ ആറുകുലശേരി സാബുവിന്റെ മകന്‍ കുര്യാക്കോസ് (സജി-20)നെ കുത്തികൊന്നത്. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെ വാടക്കല്‍ പള്ളിക്ക് സമീപമായിരുന്നു സംഭവം. സോളമന്റെ അകന്ന ബന്ധുകൂടിയാണ് കുര്യാക്കോസ്.

സോളമന്റെ മകളെ കുര്യാക്കോസ് നിരന്തരം ശല്യം ചെയ്തു വരികയായിരുന്നു. പെണ്‍കുട്ടി സംഭവം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് പിതാവ് സോളമന്‍ യുവാവിനു നിരവധി തവണ താക്കീത് നല്‍കിയിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ കുര്യാക്കോസ് പെണ്‍കുട്ടി സ്‌കൂളില്‍ പോകുമ്പോഴും മറ്റും ശല്യം ചെയ്യല്‍ തുടരുകയായിരുന്നു.

ഞായറാഴ്ച ബൈബിള്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കുര്യാക്കോസ് ശല്യം ചെയ്തു. ഇതറിഞ്ഞ സോളമന്‍ കുര്യാക്കോസിനോട് സംസരിക്കുകയും എന്നാല്‍ സംസാരത്തിനു ഇടയില്‍ ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് സോളമന്‍ കത്തി ഉപയോഗിച്ച് യുവാവിനെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ കുര്യാക്കോസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. സോളമനെ പുന്നപ്ര പോലീസ് ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തു.