ഇന്ത്യൻ ജനാധിപത്യം പാകിസ്ഥാന് മനസ്സിലാവില്ല : ഇന്ത്യ

ഇന്ത്യന്‍ ജനാധിപത്യം പാകിസ്ഥാന് മനസ്സിലാവില്ലെന്നു ഇന്ത്യ. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാദങ്ങള്‍ തള്ളിയ ഇന്ത്യ പാക്കിസ്ഥാന്‍ വീണ്ടും തെളിവ് ചോദിക്കുന്നത് നടപടി ഒഴിവാക്കാനെന്ന് വ്യക്തമാക്കി. മുംബൈ ആക്രണത്തിനു ശേഷം നല്കിയ തെളിവുകള്‍ എന്തു ചെയ്‌തെന്നും ഇന്ത്യ പാകിസ്ഥാനോട് ചോദിച്ചു.
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമെന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

നേരത്തെ ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. യുദ്ധം തുടങ്ങിയാല്‍ അത് എങ്ങോട്ട് നയിക്കുമെന്ന് ദൈവത്തിനേ അറിയൂ എന്ന് ഇന്ത്യ ഓര്‍ക്കണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതുകൂടാതെ സംഘര്‍ഷം തീര്‍ക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതുകയും ചെയ്തു.

തെരഞ്ഞെടുപ്പാണ് ആക്രമണത്തെക്കുറിച്ച് ആലോചിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നതെന്നും സൈനികപരിഹാരം സാധ്യമല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകം ഇന്ത്യയ്ക്കു വേണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സൗദി ഭരണാധികാരിയുടെ സന്ദര്‍ശനം ആസൂത്രണം ചെയ്യുന്ന വേളയില്‍ പാകിസ്ഥാന്‍ എന്തിന് ഇത്തരമൊരു ആക്രമണം നടത്തണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

സഹായത്തിനായി പാകിസ്ഥാന്‍ യുഎന്‍ രക്ഷാസമിതിയെയും സമീപിച്ചിട്ടുണ്ട്. ഇന്ത്യ ഭീഷണി മുഴക്കുന്നു എന്ന് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് എഴുതിയ കത്തില്‍ പറയുന്നു. പാകിസ്ഥാനുമായും കശ്മീരി നേതാക്കളുമായും ചര്‍ച്ച നടത്താന്‍ ഇന്ത്യയ്ക്ക് യുഎന്‍ നിര്‍ദ്ദേശം നല്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നു.