ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിക്കുന്നത് കാണണം എന്ന് സച്ചിന്‍

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രംഗത്ത്. ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഇന്ത്യ അവര്‍ക്ക് രണ്ടു പോയന്റ് വെറുതെ നല്‍കുന്നതു കാണാന്‍ താല്‍പ്പര്യമില്ലെന്ന് സച്ചിന്‍ വ്യക്തമാക്കി.

ഇത്തരത്തിലുള്ള നീക്കം പാകിസ്താനെ ലോകകപ്പില്‍ സഹായിക്കുക മാത്രമേ ചെയ്യൂവെന്നും ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുന്നതു കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ സമാനമായ അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കറും രംഗത്ത് വന്നിരുന്നു.

എന്നാല്‍ ഇന്ത്യയാണ് തനിക്ക് ഏറ്റവും പ്രധാനം. രാജ്യം എന്തു തന്നെ തീരുമാനിച്ചാലും മനസുകൊണ്ട് താന്‍ ആ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ശശി തരൂര്‍ എം.പിയും ഇതിനെതിരേ രംഗത്തുവന്നിരുന്നു. ഇന്ത്യ മത്സരം അടിയറവയ്ക്കുന്നത് കീഴടങ്ങലിനേക്കാള്‍ ദയനീയമാണെന്ന് തരൂര്‍ ട്വിറ്റ് ചെയ്തു.

അടുത്തമാസം ആരംഭിക്കുന്ന ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങ് ആര്‍ഭാടം ഒഴിവാക്കി ലളിതമായ രീതിയില്‍ നടത്താന്‍ ബിസിസിഐ ഇടക്കാല ഭരണസമിതി യോഗം തീരുമാനിച്ചു. ഉദ്ഘാടനച്ചടങ്ങിനായി നീക്കിവെക്കുന്ന തുക പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബത്തിന് നല്‍കും.

ഇത്തവണ പതിവു രീതിയിലുള്ള ഉദ്ഘാടന ചടങ്ങ് വേണ്ടെന്നാണ് ഭരണസമിതിയുടെ തീരുമാനമെന്ന്, യോഗത്തിനുശേഷം സമിതി തലവന്‍ വിനോദ് റായ് മാധ്യമങ്ങളോട് പറഞ്ഞു. മെയ് അവസാനം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ പങ്കെടുപ്പിക്കുന്നതിലെ ആശങ്ക അറിയിച്ച് ഐസിസിക്ക് കത്തെഴുതാനും സമിതി യോഗം തീരുമാനിച്ചു. ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുമായുള്ള ക്രിക്കറ്റ് ബന്ധം ഭാവിയില്‍ ഉപേക്ഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുമെന്നും വിനോദ് റായ് വ്യക്തമാക്കി.