ഭീകരരെ വധിച്ചതിന് തെളിവ് ആവശ്യപ്പെട്ട് വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങൾ
ബാലാകോട്ട് ആക്രമണത്തില്‍ വിവാദങ്ങള്‍ ചൂട് പിടിക്കെ ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ഇന്ത്യന്‍ വ്യോമസേന വധിച്ചു എന്നതിന് തെളിവ് ആവശ്യപ്പെട്ട് പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ധീരസൈനികരുടെ കുടുംബങ്ങള്‍ രംഗത്ത് വന്നു. സൈനികരുടെ ജീവത്യാഗത്തിന് പകരം വീട്ടി എന്നതിന് വിശ്വസിക്കാവുന്ന ഒരു തെളിവും ഇതുവരെ കണ്ടില്ലെന്ന് കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഷംലി എന്ന പ്രദേശത്തുനിന്നുള്ള സിആര്‍പിഎഫ് ജവാന്‍ പ്രദീപ് കുമാറിന്റെ അമ്മ സുലേലത പറഞ്ഞു.
‘ഞങ്ങള്‍ തൃപ്തരല്ല. നമ്മുടെ ഒരുപാട് മക്കള്‍ മരിച്ചുപോയി. എന്നാല്‍ അപ്പുറത്ത് മരിച്ച ഒരാളെയും ഞങ്ങള്‍ കണ്ടില്ല. അത് ഉറപ്പിച്ച് പറയുന്ന ഒരു വാര്‍ത്ത പോലുമില്ല. ഭീകരരുടെ മൃതശരീരങ്ങള്‍ ഞങ്ങള്‍ക്ക് ടെലിവിഷനില്‍ എങ്കിലും കാണണം.’ എണ്‍പതുകാരിയായ സുലേലത പറയുന്നു.
അതുപോലെ മെയിന്‍പൂരി സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ രാം വക്കീലിന്റെ സഹോദരി രാം രക്ഷയും ബാലാകോട്ട് ആക്രമണത്തില്‍ തീവ്രവാദികളെ വകവരുത്തി എന്നതിന് തെളിവ് ആവശ്യപ്പെട്ട് രംഗത്തെത്തി. ‘പുല്‍വാമയില്‍ നമ്മുടെ ജവാന്‍മാരുടെ വേര്‍പെട്ടു കിടക്കുന്ന കയ്യും കാലുമെല്ലാം നമ്മള്‍ കണ്ടു. അപ്പുറത്ത് എന്താണ് ഉണ്ടായത് എന്നതിന് ഒരു തെളിവുമില്ല. അവര്‍ക്കൊരു തകരാറും പറ്റിയിട്ടില്ലെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. ആക്രമിച്ചു എന്നുറപ്പാണ്, പക്ഷേ എവിടെയാണ് ആക്രമണം നടന്നത്? തെളിവില്ലാത്തിടത്തോളം അതെങ്ങനെ അംഗീകരിക്കാനാകും?’ രാം രക്ഷ ചോദിക്കുന്നു.
ഫെബ്രുവരി 14നാണ് ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ കാര്‍ബോംബ് ആക്രമണം നടത്തി ഭീകരര്‍ നാല്‍പ്പത് സൈനികരെ വധിച്ചത്. ഫെബ്രുവരി 26ന് പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ കയറി ഇന്ത്യന്‍ വ്യോമസേന പ്രത്യാക്രമണം നടത്തി. ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് ഭീകരകേന്ദ്രം ആക്രമിച്ച് തകര്‍ത്തതായി സര്‍ക്കാരും സൈന്യവും പിന്നീട് വെളിപ്പെടുത്തി.
അഞ്ച് പതിറ്റാണ്ടിന് ശേഷമായിരുന്നു ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് പോയി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ‘വലിയ അളവില്‍’ ഭീകരരെ വകവരുത്തി എന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ ഇക്കാര്യം ഇതുവരെ അന്തര്‍ദേശീയ മാധ്യമങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. പ്രതിപക്ഷം നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടും ബാലാകോട്ട് ആക്രമണത്തിന് ഔദ്യോഗികമായി തെളിവ് പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
പല തരത്തിലുള്ള കണക്കാണ് സര്‍ക്കാര്‍ തന്നെ പുറത്തു വിടുന്നത്. ആദ്യം 200 ഭീകരരെ വധിച്ചു എന്നാണു വാര്‍ത്ത വന്നത് എങ്കിലും പിന്നീട് അത് 250, 300 എന്നി നിലയിലായി. അതിനിടെ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നതിന്റെ കണക്ക് എടുക്കാന്‍ സാധ്യമല്ല എന്ന് വ്യാമസേനാ മേധാവി തന്നെ തുറന്നു പറഞ്ഞത് സര്‍ക്കാരിനെ വീണ്ടും കുഴപ്പത്തിലാക്കി.