ശബരിമലയും അഭിനന്ദനും ഒന്നും വേണ്ടാ ; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടു പിടിക്കാന്‍ രീഷ്ട്രീയ പാര്‍ട്ടികള്‍ പഠിച്ച പണി പതിനെട്ടും പുറത്തെടുക്കുന്ന കാലമാണ് ഇനി വരാന്‍ പോകുന്നത്. അതിനു വേണ്ടി ഭൂമിയുടെ കീഴില്‍ ഉള്ള എന്തും അവര്‍ പ്രചാരണ ആയുധമാക്കും. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷനും ചിലതൊക്കെ കണക്ക് കൂട്ടിയാണ്. അതുകൊണ്ടുതന്നെ എല്ലാത്തിലും ഒരു മുഴും മുന്നില്‍ എറിഞ്ഞിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
ശബരിമലയും അഭിനന്ദനും ഒന്നും പ്രചാരണത്തിനു വേണ്ടാ എന്നാണ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്. സൈനികരുടെ ചിത്രങ്ങൾ രാഷ്ട്രീയ പാർട്ടികൾ പരസ്യത്തിലും പ്രചാരണത്തിലും ഉപയോഗിക്കുന്നതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത് വന്നത് . 2013ൽ തന്നെ ഇതിന് വിലക്കുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ ചിത്രം ബിജെപിയുടെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിറകെയാണ് നടപടി.ദില്ലിയിൽ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ള വലിയ ബോർഡുകളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരുടെ ചിത്രങ്ങള്‍ക്ക് പുറമെ അഭിനന്ദന്റെ ചിത്രവും ഉപയോഗിച്ചത്.
വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ ചിത്രം ബിജെപി പോസ്റ്ററില്‍ ഉപയോഗിച്ചത് വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.2103ലെ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
സൈനികരുടെ ചിത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍നാവികസേനാ മേധാവി എല്‍ രാമദാസ് പരാതി ഇലക്ഷന്‍ കമ്മീഷന് നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നിർണായക ഇടപെടൽ. പെരുമാറ്റചട്ടം നിലവില്‍ വന്നശേഷം ഇത്തരം പ്രചാരണങ്ങള്‍ അനുവദിക്കില്ല, ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാർട്ടികൾക്ക് താക്കീത് നൽകി.
അതുപോലെ ശബരിമല പോലെ സുപ്രീംകോടതി വിധി ബാധകമായ വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശം നല്‍കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ വ്യക്തമാക്കി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയുടെ പേരില്‍ വോട്ടു പിടിക്കരുത്. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനമാണ്.
ശബരിമലയിലെ യുവതീപ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതിനെതിരെ നടക്കുന്ന പ്രചരണം ഫലത്തില്‍ സുപ്രീംകോടതി വിധിക്കെതിരെയുള്ളതാവും എന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു.ദൈവം, മതങ്ങള്‍, ജാതി എന്നിവയെ പ്രചരണവിഷയമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടത്തിന് എതിരാണ്. മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് പ്രചരണം നടത്തിയതായി കണ്ടെത്തിയാല്‍ അത്തരക്കാരെ അയോഗ്യരാക്കി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശിക്കുന്നത്.