കരമന കൊലപാതകം ; അഞ്ചുപേര്‍ അറസ്റ്റില്‍

തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതക കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കിരണ്‍ കൃഷ്ണന്‍ (ബാലു ), മുഹമ്മദ് റോഷന്‍, അരുണ്‍ ബാബു, അഭിലാഷ്, രാം കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ എട്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട് എന്നും ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നും പോലീസ് പറയുന്നു.

പ്രതികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ലഹരിക്കടിമകളാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഉത്സവത്തോട് അനുബന്ധിച്ച അടിപിടിക്കേസ് മാത്രമല്ല സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ മയക്ക് മരുന്ന് റാക്കറ്റിലെ കണ്ണികളാണെന്നത് അടക്കം നിര്‍ണ്ണായക വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

കൊലപാതകം നടന്ന ദിവസം പ്രതികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷം രഹസ്യ കേന്ദ്രത്തില്‍ വച്ച് നടന്നിരുന്നു. ഈ ആഘോഷത്തിലും മദ്യവും മയക്കുമരുന്നും എല്ലാം വിതരണം ചെയ്തിരുന്നു. പിറന്നാള്‍ ആഘോഷത്തിനിടയ്ക്കാണ് തൊട്ട് മുന്‍പത്തെ ദിവസം നടന്ന അടിപിടി കേസില്‍ പ്രതികാരം ചെയ്യാന്‍ പ്രതികള്‍ തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇതിന് ശേഷമാണ് അനന്തുവിനെ തട്ടിക്കൊണ്ട് വരുന്നതും അതിക്രൂരമായി കൊല ചെയ്യുന്നതും എന്നും പൊലീസ് പറയുന്നു. കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. യുവാവിനെ പ്രതികള്‍ തട്ടിക്കൊണ്ട് പോയിട്ടും കൊലപ്പെടുത്തും മുന്‍പ് കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് വലിയ വിമര്‍ശനം ഉണ്ടായിരുന്നു.

മാര്‍ച്ച് 11 ന് വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്നത്. കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍.