ശശി തരൂരിന്റെ ബി ജെ പിക്കാരായ ബന്ധുകളെ വീണ്ടും ബി ജെ പിയില്‍ ചേര്‍ത്ത് ശ്രീധരന്‍ പിള്ള ; അംഗത്വ വിതരണ ചടങ്ങ് എന്തിനെന്നറിയില്ലെന്ന് തരൂരിന്‍റെ ബന്ധുക്കൾ

വര്‍ഷങ്ങളായി ബിജെപി അനുഭാവികളായ എം പി ശശി തരൂരിന്റെ ബന്ധുക്കളെ വീണ്ടും ബി ജെ പിയില്‍ ചേര്‍ത്ത് ശ്രീധരന്‍ പിള്ള. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിനെതിരെയാണ് ശശി തരൂരിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നത്.

ഞങ്ങള്‍ പണ്ടെ ബിജെപി അനുഭാവികളാണെന്നും ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നും ശശി തരൂരിന്റെ ചെറിയമ്മ ശോഭന പറഞ്ഞു. ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണെന്നും അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും ശോഭന ശശികുമാര്‍ പ്രതികരിച്ചു.

ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരുരിന്റെ ഉറ്റ ബന്ധുക്കളായ പത്ത് പേര്‍ ബിജെപിയില്‍ ചേരുന്നു എന്നായിരുന്നു ബിജെപിയുടെ അവകാശ വാദം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങിലേക്ക് ഇവരെ ക്ഷണിച്ച് അംഗത്വ വിതരണം നടത്തുകയും ചെയ്തു. വിവരം മാധ്യമങ്ങളെയും നേരത്തെ തന്നെ വിളിച്ചറിയിച്ചിരുന്നു. ശശി തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരടക്കമുള്ള പത്ത് പേരെയാണ് ബിജെപി ചടങ്ങിനെത്തിച്ചത്.

കൊച്ചിയില്‍ നടന്ന ചങ്ങില്‍ ശശി തരൂരിന്റെ ബന്ധുക്കളായ പത്ത് പേര്‍ക്ക് അംഗത്വം നല്‍കുമെന്നായിന്നു പ്രഖ്യാപിച്ചിരുന്നത്. കൊച്ചിയില്‍ സ്വകാര്യ ഹോട്ടലില്‍ ചടങ്ങ് നടക്കുകയും ചെയ്തു. അംഗത്വം വാങ്ങിയ കുടുംബാംഗങ്ങള്‍ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ എളുപ്പം വേദി വിടുകയായിരുന്നു. പിന്നീട് സമീപിച്ചപ്പോഴാണ് ബിജെപിക്കാര്‍ തന്നെയായിരുന്നു തങ്ങളെന്നും എന്തിനാണ് അംഗത്വ വിതരണ ചടങ്ങ് ഇപ്പോള്‍ നടത്തിയത് എന്ന് അറിയില്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചത്.

കര്‍മ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ ഈ വേദിയിലെത്തിച്ചതെന്നും തരൂരിന്റെ ബന്ധുക്കള്‍ പറയുന്നു. അതെ കുറിച്ച് പ്രതികരിക്കാനാകട്ടെ അവര്‍ തയ്യാറായതുമില്ല.

ടോം വടക്കന്‍ ബിജെപിയിലെത്തിയതിനു പിന്നാലെയാണ് കൊച്ചിയില്‍ നടന്ന ചങ്ങില്‍ ശശി തരൂരിന്റെ ബന്ധുക്കളായ പത്ത് പേര്‍ക്ക് അംഗത്വം നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചത്. കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങള്‍ കൂടി ബിജെപിയില്‍ ചേരാന്‍ സമീപിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു.