തമ്മിലടി രൂക്ഷം ; പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായില്ല
തര്‍ക്കം തുടരുന്നതിനെ തുടര്‍ന്ന് ബിജെപിക്ക് വിജയസാധ്യത കല്‍പിക്കപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ മാത്രം പ്രഖ്യാപിക്കാതെ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറങ്ങി. പത്തനംതിട്ട മണ്ഡലത്തിന് വേണ്ടി വലിയ തമ്മിലടിയാണ് പാര്‍ട്ടിയ്ക്കകത്ത് നടന്നത്. ആദ്യമൊക്കെ പി എസ് ശ്രീധരന്‍ പിള്ളയുടെ പേര് പറഞ്ഞുകേട്ട പത്തനംതിട്ടയില്‍ ആര്‍എസ്എസ് അപ്രതീക്ഷിതമായി കെ സുരേന്ദ്രന് വേണ്ടി ഇടപെട്ടതാണ് വഴിത്തിരിവായത്.
ഇതോടെ, പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടെടുത്തു ശ്രീധരന്‍ പിള്ള. ബിജെപി സംസ്ഥാനാധ്യക്ഷന് സീറ്റില്ലെന്നുറപ്പായതോടെ പാര്‍ട്ടിയില്‍ തന്നെ ഉടലെടുത്ത ഭിന്നതകളെ പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ദേശീയ നേതൃത്വമെന്നാണ് സൂചന. ഇനി സംസ്ഥാനതലത്തില്‍ പത്തനംതിട്ടയെച്ചൊല്ലി ഒരു ചര്‍ച്ചയുണ്ടാകില്ലെന്നുറപ്പാണ്.
സംസ്ഥാനതലത്തിലെ ഭിന്നത കേന്ദ്രനേതൃത്വത്തെയും ആശയക്കുഴപ്പത്തിലാക്കി എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് ബിജെപിയുടെ 14 സീറ്റില്‍ 13 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും പത്തനംതിട്ട മാത്രം ഒഴിച്ചിട്ടിരിക്കുന്നത്. പത്തനംതിട്ടയ്ക്ക് വേണ്ടി ശ്രീധരന്‍ പിള്ള കാത്തിരുന്നപ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഇടപെട്ടത് ആര്‍എസ്എസ്സാണ്.
മുന്‍പ് ആര്‍എസ്എസ് നേതൃത്വത്തിന് അനഭിമതനായിരുന്ന കെ സുരേന്ദ്രന്‍ പക്ഷേ ശബരിമല പ്രക്ഷോഭത്തിനെല്ലാം ശേഷം, ആര്‍എസ്എസ്സുമായി ഒത്തുതീര്‍പ്പിലെത്തി. പ്രശ്‌നങ്ങളെല്ലാം സുരേന്ദ്രനും ആര്‍എസ്എസ് നേതൃത്വവും പറഞ്ഞു തീര്‍ത്തെന്നാണ് സൂചന. അങ്ങനെയാണ് സുരേന്ദ്രനു വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കി ആര്‍എസ്എസ് നേതൃത്വം രംഗത്തു വരുന്നത്.
അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 182 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട പട്ടികയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും വാരാണസിയില്‍ നിന്നു തന്നെ ജനവിധി തേടും.
ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഗുജറാത്തിലെ ഗാന്ധിനഗറിലും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലഖ്നൗവിലും മത്സരിക്കും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇത്തവണയും അമേഠിയില്‍ നിന്നു തന്നെയാണ് മത്സരിക്കുന്നത്. ഹേമമാലിനി മഥുരയിലും കിരണ്‍ റിജ്ജു അരുണാചല്‍ ഈസ്റ്റിലും മത്സരിക്കും. അതേ സമയം മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ പേര് ആദ്യഘട്ട പട്ടികയിലില്ല. അദ്വാനി മത്സരിച്ചിരുന്ന ഗാന്ധിനഗറില്‍ ഇത്തവണ അമിത്ഷായുടെ പേരാണ് പ്രഖ്യാപിച്ചിരിക്കുന്നത്.