ഏഴ് വയസ്സുകാരന് പിതാവിന്‍റെ ക്രൂരമര്‍ദ്ദനം; തലപൊട്ടി തലച്ചോര്‍ പുറത്തു വന്ന കുട്ടി ഗുരുതരാവസ്ഥയില്‍

തൊടുപുഴയില്‍ ഏഴ് വയസ്സുകാരന് രണ്ടാനച്ചന്റെ ക്രൂരമര്‍ദ്ദനം. തലയില്‍ അതീവ ഗുരുതരാവസ്ഥയില്‍ പരിക്കേറ്റ കുട്ടി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. മസ്തിഷ്‌കത്തില്‍ രക്തസ്രാവം ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മൂന്നര വയസ്സുള്ള ഇളയ കുട്ടിയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

തൊടുപുഴ കുമാരനെല്ലൂര്‍ സ്വദേശിയായ എഴ് വയസ്സുകാരനാണ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മര്‍ദ്ദന വിവരം പുറത്തറിയുന്നത്. സോഫയില്‍ നിന്ന് വീണ് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റെന്നാണ് മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്.

എന്നാല്‍ വിശദ പരിശോധനയില്‍ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്ത് വന്നതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബലമുള്ള വടികൊണ്ടോ ചുമരിലിടച്ചതോ നിമിത്തം തലയോട്ടി പൊട്ടിയതാകാം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തലയ്ക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ മൂന്നര വയസ്സുള്ള ഇളയകുട്ടിക്കും മര്‍ദ്ദനമേറ്റതായി കണ്ടെത്തി. പത്ത് മാസം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരനെ കുട്ടികളുടെ അമ്മ വിവാഹം കഴിക്കുകയായിരുന്നു. ഇയാള്‍ ലഹരിയ്ക്ക് അടിമയാണോ എന്ന് സംശയമുണ്ട്.

രണ്ടാനച്ഛനെതിരെ കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയെന്ന് ചൈല്‍ഡ് വെല്‍പെയര്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ ജോസഫ് അഗസ്റ്റിന്‍ വ്യക്തമാക്കി.