കോഴിക്കോട് ട്രാൻസ്ജെൻഡർ യുവതിയെ കൊലപ്പെടുത്തിയത് കഴുത്തില്‍ സാരി കുരുക്കി

കോഴിക്കോട് : റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ഷാലുവിനെ കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിചാണ് കൊലപ്പെടുത്തിയത് എന്ന് പ്രാഥമിക നിഗമനം. നേരത്തെ ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. മൈസൂര്‍ സ്വദേശിയെങ്കിലും ഷാലു സ്ഥിരമായി താമസിക്കുന്നത് കണ്ണൂരിലാണ്.

കോഴിക്കോട്ടെത്തിയ ഇവര്‍ രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നില്‍ക്കുന്നത് കണ്ടവരുണ്ട്. നടക്കാവ് സിഐയുടെ നേതൃത്വത്തിലാണ് യുവതിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം നടക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതി വലയിലായതായും പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലം കൂടിയായ നഗരത്തിലെ ഇടുങ്ങിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ മറ്റംഗങ്ങളെ എത്തിച്ചാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്.

മരിച്ച ഷാലുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കുമെന്ന് പുനര്‍ജനി കോര്‍ഡിനേറ്റര്‍ സിസിലി ജോണ്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ ഷാലുവിനൊപ്പം കണ്ട ഒരാളെ തിരിച്ചറിഞ്ഞതായും ഇവര്‍ പറഞ്ഞു.