അശ്ലീല പരാമര്‍ശം; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നൽകി ; ആരെയും അധിക്ഷേപിച്ചിട്ടില്ല എന്ന് വിജയരാഘവന്‍
വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പരാതി നല്‍കി. ഡിവൈഎസ്പി ഓഫീസിലെത്തിയാണ് രമ്യ പരാതി ഫയല്‍ ചെയ്തത്. അധിക്ഷേപിക്കുന്ന പരാമര്‍ശം അതിര് വിട്ടെന്നും ഇനി ആര്‍ക്കും ഈയൊരു അവസ്ഥ ഉണ്ടാകരുതെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.
വ്യക്തിപരമായി അധിക്ഷേപിച്ചില്ലെന്നും പ്രസംഗം വളച്ചൊടിച്ചതാണെന്നും ഇന്ന് എ വിജയരാഘവന്‍ വിശദീകരിച്ചിരുന്നു. ലീഗിനെതിരെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിക്കുകയാണ് ചെയ്തത്. അതുകൊണ്ട് ഖേദപ്രകടനത്തിന്റെ ആവശ്യമില്ല. മാധ്യമങ്ങള്‍ വിഷയം വളച്ചൊടിച്ചുവെന്നും വിജയരാഘവന്‍ നിലപാട് വ്യക്തമാക്കി. രമ്യ ഹരിദാസിനേയോ പി കെ കുഞ്ഞാലിക്കുട്ടിയെയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. വ്യക്തിഹത്യ പാര്‍ട്ടിയുടെ ശൈലിയല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
എന്നാല്‍ ഇത് പെട്ടെന്ന് പറഞ്ഞ് പോയതല്ലെന്നും ആസൂത്രിത പ്രസംഗം ആയിരുന്നു എന്നുമാണ് രമ്യയുടെ ആരോപണം. നവോത്ഥാനം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിനും വനിതാ മതിലിനും എല്ലാം വേണ്ടി നിലകൊള്ളുന്ന മുന്നണിയുമൊക്കെ ഉണ്ടായിട്ടാണ് ഈ ഒരു അവസ്ഥ ഉണ്ടായതെന്നും രമ്യ ഹരിദാസ് കുറ്റപ്പെടുത്തി. തെറ്റ് തെറ്റുതന്നെയാണെന്ന് പറയാന്‍ മുഖ്യമന്ത്രി പോലും തയ്യാറായില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
എ വിജയരാഘവനെ ന്യായീകരിച്ച ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി പികെ ബിജുവിന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു എന്നും രമ്യ ഹരിദാസ് പറഞ്ഞു. ആരായാലും എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം അംഗീകരിക്കാന്‍ കഴിയാത്തത് ഖേദകരമാണ്. ഇക്കാര്യം ആലത്തൂരിലെ ജനം വിലയിരുത്തണെമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
പൊന്നാനിയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ രമ്യയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നതോടെ എല്‍ഡിഎഫ് പ്രതിരോധത്തിലായി. വിജയരാഘവന്റെ പരാമര്‍ശത്തില്‍ സിപിഐഎം, സിപിഐ നേതൃത്വങ്ങള്‍ അതൃപ്തി അറിയിച്ചു.