മോദിക്ക് എതിരെ വാരണാസിയില്‍ മുരളിമനോഹര്‍ ജോഷിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം

നേത്രുത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിക്ക് കോണ്‍ഗ്രസ് വാരാണസി ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മോദിക്കെതിരെ മത്സരിക്കാന്‍ മുരളീ മനോഹര്‍ ജോഷിയെ ക്ഷണിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി മുരളീ മനോഹര്‍ ജോഷി ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

കാണ്‍പൂരിലെ സിറ്റിങ് എംപിയാണ് മുരളീ മനോഹര്‍ ജോഷി. സ്വന്തം മണ്ഡലമായ വാരാണസി മോദിക്ക് മത്സരിക്കാന്‍ വിട്ടുനല്‍കിയാണ് 2014ല്‍ മുരളീ മനോഹര്‍ ജോഷി കാണ്‍പുരില്‍ മത്സരിച്ചത്. എന്നാല്‍ മോദി സര്‍ക്കാരില്‍ ജോഷിക്ക് ഒരു പദവിയും നല്‍കിയിരുന്നില്ല. മാത്രമല്ല, ഇത്തവണ അദ്ദേഹത്തെ മത്സരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതിലുള്ള അതൃപ്തിയാണ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നതിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.

ബിജെപിയുടെ സ്ഥാപക നേതാക്കളായ എല്‍കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പാര്‍ട്ടി മാറ്റിനിര്‍ത്തിയിരുന്നു. പ്രായാധിക്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതില്‍ രണ്ടു നേതാക്കള്‍ക്കും അതൃപ്തിയുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ എല്‍കെ അദ്വാനിയേയും മുരളീമനോഹര്‍ ജോഷിയേയും അനുനയിപ്പിക്കാന്‍ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ഇടപെടുകയാണ് ഇപ്പോള്‍. വിമര്‍ശനം ഉന്നയിക്കുന്നവരെ ശത്രുക്കളായി കാണുന്നതായിരുന്നില്ല ബിജെപിയുടേയും വാജ്‌പേയുടേയും ശൈലി എന്ന് ബുധനാഴ്ച പ്രസിദ്ധീകരിച്ച തന്റെ ബ്ലോഗില്‍ എല്‍കെ അദ്വാനി കുറച്ചിരുന്നു. മുരളീമനോഹര്‍ ജോഷിയുമായി ചില പ്രതിപക്ഷ കക്ഷി നേതാക്കള്‍ ആശയവിനിമയം നടത്തിയതായും ഇതിനിടയില്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നു ഈ സാഹചര്യത്തിലാണ് ഇരുവരേയും അനുനയിപ്പിക്കാന്‍ ബിജെപിയുടേയും ആര്‍എസ്എസിന്റേയും നേതാക്കള്‍ ശ്രമം ആരംഭിച്ചത്.

ബിജെപിയുടേയും ആര്‍എസ്എസിന്റേയും ചില നേതാക്കള്‍ ഇന്നലേയും ഇന്നുമായി അദ്വാനിയേയും ജോഷിയേയും നേരില്‍ കണ്ടു സംസാരിച്ചുവെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആര്‍എസ്എസ് നേതൃത്വം നേരിട്ട് അദ്വാനിയുമായി സംസാരിച്ചേക്കും എന്നും വാര്‍ത്തകളുണ്ട്.

എല്‍കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ബിജെപിയുടെ സ്ഥാപകനേതാക്കളാണ് അതിനാല്‍ തന്നെ അവരില്‍ നിന്നുണ്ടാവുന്ന എത് വിമതനീക്കവും ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ഇരട്ടപ്രഹരമായി മാറും. ഇതൊഴിവാക്കാനാണ് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ശ്രമിക്കുന്നത്. പ്രതിപക്ഷം ഇത് ആയുധമാകുന്നത് കൂടാതെ ഹിന്ദി ബെല്‍റ്റിലെ പരമ്പരാഗത വോട്ടുകളെ വിവാദങ്ങള്‍ ബാധിക്കാനുള്ള സാധ്യതയും പാര്‍ട്ടി മുന്‍കൂട്ടി കാണുന്നു.