തെരഞ്ഞെടുപ്പിന് പൊതു അവധി ; ഏറ്റുമുട്ടുന്നത് 243 സ്ഥാനാര്‍ത്ഥികള്‍ ; സ്ഥാനാര്‍ഥികള്‍ കൂടുതല്‍ വയനാട്ടില്‍

സംസ്ഥാനത്ത് ഇത്തവണ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത് 243 സ്ഥാനാര്‍ത്ഥികള്‍. 303 പത്രികകളാണ് ലഭിച്ചിരുന്നത്. ഇതില്‍ 243 പേരുടെ പത്രിക സ്വീകരിച്ചു. രാഹുലിന്റെ വരവോടെ ദേശിയ ശ്രദ്ധ നേടിയ വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് . 22 സ്ഥാനാര്‍ത്ഥികള്‍. അതുകഴിഞ്ഞാല്‍ ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്, 21 സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് 17 ഉം കോഴിക്കോട്15 ഉം സ്ഥാനാര്‍ത്ഥികളുണ്ട്.

നാലാംതീയതി വരെയുള്ള കണക്കുപ്രകാരം 2,61,46,853 വോട്ടര്‍മാരാണുള്ളത്. 173 ട്രാന്‍സ്ജെന്‍ഡറുകളുണ്ട്. 19 പേര്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 11എന്‍ആര്‍ഐ വോട്ടര്‍മാരുണ്ട്. 73000 പ്രവാസി വോട്ടര്‍മാരുണ്ട്. യുവ വോട്ടര്‍മാര്‍ 3,67,818. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് കോഴിക്കോടാണ്. 45,000 വോട്ടര്‍മാരാണ് കോഴിക്കോട് ഉള്ളത്. ഏറ്റവും കുടുതല്‍ യുവ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്. ഭിന്നശേഷി വോട്ടര്‍മാര്‍ 1,25,189.

തെരഞ്ഞെടുപ്പ് ദിവസം പൊതു അവധിയായിരിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി. പ്രചാരണത്തിനിടെ വ്യക്തിഹത്യ നടത്തരുത്. സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കാന്‍പാടില്ല. ഇത് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രചാരണത്തില്‍ ശ്രദ്ധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.