ബ്യൂട്ടി പാർലർ വെടിവയ്പ് : 30,000 രൂപയുടെ ക്വട്ടേഷനെന്ന് ക്രൈംബ്രാഞ്ച്

കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ക്കാനുള്ള ക്വട്ടേഷന് പ്രതികള്‍ക്ക് ലഭിച്ചത് 30,000 രൂപയെന്ന് ക്രൈബ്രാഞ്ച്. കേസില്‍ അറസ്റ്റിലായ ബിലാലിനും വിപിനുമായാണ് പണം നല്‍കിയത്. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കാസര്‍ഗോട്ടെ സംഘമാണ് ക്വട്ടേഷന് പണം നല്‍കിയത്.

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ വ്യാഴാഴ്ചയാണ് എറണാകുളം സ്വദേശികളായ രണ്ട് പേര്‍ പിടിയിലായത്. ബിലാല്‍, വിപിന്‍ എന്നിവരാണ് പിടിയിലായത്. ആക്രമണം നടത്തിയതിന് ശേഷം ഇരുവരും പല തവണ കാസര്‍കോട് എത്തിയെന്നും പ്രതികള്‍ക്കെതിരെ നേരത്തെയും കേസുകള്‍ ഉണ്ടെന്നും ക്രൈംബ്രാഞ്ച് കൂട്ടിച്ചേര്‍ത്തു.

മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘമാണ് ഇവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കൊല്ലം സ്വദേശിയായ ഡോക്ടര്‍ക്കും ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പിടിയിലായവരില്‍ നിന്ന് കൃത്യത്തിനുപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്. പിന്നാലെ താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിനെ വിളിച്ചിരുന്നു.

നടി ലീന മരിയ പോളില്‍ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിര്‍ത്തതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഡോക്ടറുടെ സ്വന്തം വീട്ടിലും കാഞ്ഞങ്ങാട്ടുള്ള ഭാര്യ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. പണം തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് നടി ലീനാ മരിയ.