ഇസ്ലാമാണെങ്കിൽ തുണി മാറ്റി പരിശോധിക്കണമെന്ന കടുത്ത വർഗീയ പരാമർശവുമായി ശ്രീധരൻപിള്ള
കേരളത്തിലെ വോട്ടു പിടിത്തത്തിലും കടുത്ത വര്‍ഗ്ഗീയ വിഷം തുപ്പി ബി ജെ പി നേതാക്കള്‍. ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയാണ് ഇസ്ലാമാണെങ്കില്‍ തുണി മാറ്റി പരിശോധിക്കണമെന്ന കടുത്ത വര്‍ഗീയ പരാമര്‍ശവുമായി രംഗത്ത് വന്നത്. ബാലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്.
ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം, ഡ്രസ് എല്ലാം മാറ്റി നോക്കണ്ടേ എന്നായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്. ആറ്റിങ്ങല്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.
‘ ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാണെന്ന് അറിയിണമെന്നാണ്. ഇസ്ലാമാണെങ്കില്‍ ഏത് മതക്കാരാണെന്ന് അറിയണമല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കണമല്ലോ’- പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.
ഇന്ന് വൈകീട്ട് 5 മണിക്കാണ് ശോഭാ സുരേന്ദ്ര പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ ശ്രീധരന്‍പിള്ള ഇക്കാര്യം പറഞ്ഞത്. ബാലാകോട്ടില്‍ ഭീകരവാദികള്‍ക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേര്‍ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുല്‍ ഗാന്ധി, സീതാരാം യെച്ചൂരി എന്നിവര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ‘ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണം’ എന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്.