അയ്യപ്പന്റെ പേരു പറഞ്ഞാൽ അറസ്റ്റെന്ന മോദിയുടെ പ്രസ്താവന പച്ചക്കള്ളം ; മോദിക്കെതിരെ ആഞ്ഞടിച്ച് പിണറായി

അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തില്‍ അറസ്റ്റ് ചെയ്യുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നരേന്ദ്ര മോദി പച്ചക്കള്ളം പറയുകയാണ്. ശബരിലയുടെ പേരില്‍ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അയ്യപ്പന്‍ എന്ന് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റ് എന്ന മോദിയുടെ പ്രസ്താവന പച്ചക്കളമാണ്. അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവര്‍ത്തനത്തിനാണെന്നും പിണറായി വിജയന്‍ വിശദീകരിച്ചു. ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാക്കും.

ശബരിമലയിലേക്ക് ഉള്ള കാണിയ്ക്ക തടസപ്പെടുത്താന്‍ ആഹ്വാനം ചെയ്തത് മോദിയുടെ അനുയായികളാണ്. ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളെ ആക്രമിക്കാന്‍ ഇവര്‍ ആളെ അയച്ചു. 144 പ്രഖ്യാപിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് മോദി സര്‍ക്കാരാണെന്നും പിണറായി തുറന്നടിച്ചു.

ശബരിമലയില്‍ മോദിയുടെ ഉപദേശം സംസ്ഥാനത്തിന് വേണ്ട, ശബരിമലയില്‍ ആക്രമികളെത്തിയത് മോദിയുടെ അനുഗ്രഹാശിസുകളോടെയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുസന്നിധിയില്‍ വരെ അക്രമികളെത്തി. പൊലീസുകാരെ തേങ്ങയെടുത്ത് അടിച്ചു. അക്രമികളെ നിലയ്ക്ക് നിലനിര്‍ത്താന്‍ പൊലീസ് പാടുപെട്ടു. കൂടുതല്‍ ഒന്നും പറയാത്തത് തെരഞ്ഞെടുപ്പ് ആയതിനാലാണെന്നും തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രധാനമന്ത്രിക്കും ബാധകമാണെന്നും പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു.

തനിക്ക് പറയാന്‍ ഒരുപാട് ഉണ്ട്. കേരളത്തില്‍ വന്ന് ശബരിമല തീര്‍ത്ഥാടന കേന്ദ്രം എന്ന് പറഞ്ഞിട്ട് മംഗലാപുരത്ത് പോയി മറ്റൊന്നാണ് പ്രധാനമന്ത്രി പറയുന്നത്. കേരളത്തില്‍ ശബരിമല വിഷയം പറയാതെ മംഗലാപുരത്ത് പോയി ശബരിമല വിഷയം ഉന്നയിച്ചത് മാന്യതയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ മാന്യത കാണിക്കണം പ്രധാനമന്ത്രി സ്ഥാനത്തിന് ചേരാത്ത വിധം മോദി നിലവിട്ട് സംസാരിക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകര്‍ക്ക് താങ്ങുവിലയ്ക്ക് പകരം വെടിയുണ്ടയാണ് കിട്ടിയത്. അനില്‍ അംബാനിയെ ഉപയോഗിച്ചാണ് മോദി റഫാല്‍ ഇടപാട് നടത്തിയത്. വഴിവിട്ട കരാര്‍ ഉറപ്പിച്ചതിന് പ്രതിഫലമായാണ് ഫ്രഞ്ച് സര്‍ക്കാര്‍ അനില്‍ അംബാനിക്ക് നികുതി കുടിശിക നല്‍കിയത്. മതനിരപേക്ഷത ഇല്ലാതാക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നു ചിന്തിക്കുകയാണ് സംഘപരിവാരെന്നും മുഖ്യമന്ത്രി പറഞ്ഞു.