സാമ്പത്തിക പ്രതിസന്ധി ; ജെറ്റ് എയർവേസ് വിമാന സർവീസുകൾ നിർത്തി വച്ചു

വന്‍ സാമ്പത്തിക പ്രതിസന്ധിലായിരുന്ന ജെറ്റ് എയര്‍വേസ് തങ്ങളുടെ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. പണം സമാഹരിക്കാനായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. അന്താരാഷ്ട്ര സര്‍വീസുകള്‍ കമ്പനി നേരത്തെ നിര്‍ത്തി വച്ചിരുന്നു.

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതും 8000 കോടി രൂപയുടെ കടം നിലനില്‍ക്കുന്നതുമാണ് കമ്പനിയെ പ്രതിരോധത്തിലാക്കിയത്. 8000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുള്ള ജെറ്റ് എയര്‍വേയ്‌സ് നിലവില്‍ പത്തില്‍ താഴെ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. അപ്രതീക്ഷിതമായി ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയത് യാത്രക്കാരെ വലച്ചു.

ഇതിനെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സില്‍നിന്ന് ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും കഴിഞ്ഞ മാസം ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിഞ്ഞിരുന്നു. കുടിശിക തീര്‍ക്കാതായതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇന്ധനം നല്‍കുന്നതും അവസാനിപ്പിച്ചിരുന്നു.