പോലീസിന്റെ ഭാഗത്ത് കടുത്ത നീതി നിഷേധമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്
കേരളാ പോലീസിന്റെ ഭാഗത്ത് നിന്ന് തനിക്ക് കടുത്ത നീതി നിഷേധമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. മോശം പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ കേസെടുക്കെണ്ടെന്ന പൊലീസ് നിലപാടിനെ വിമര്‍ശിച്ചാണ് രമ്യ രംഗത്തെത്തിയത്. കേരളത്തിലെ സ്ത്രീകളാരും ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് പൊറുക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലയിലേക്ക് ഡിജിപി എത്തിയെന്നും രമ്യ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനമാണ് രമ്യ ഉന്നയിച്ചത്. മുഖ്യമന്ത്രി ഇടപെട്ട് പൊലീസ് മേധാവിക്ക് ലഭിച്ച നിയമോപദേശം തിരുത്തിയെന്ന് രമ്യ ആരോപണം ഉന്നിയിച്ചു. പരാതി നല്‍കിയത് താന്‍ അവസാനത്തെ ഇരയാകണംഎന്നതിന്റെ പേരില്‍. കോടതിയില്‍ നീതി ലഭിക്കും എന്നാണ് പ്രതീക്ഷ. വിഷയത്തില്‍ കൃത്യമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്നും രമ്യ പറയുന്നു.
സ്ത്രീകള്‍ക്കെതിരെ ഇത്തരത്തിലൊരു സംഭവം ഉണ്ടാകുമ്പോള്‍ രാഷ്ട്രീയത്തിനതീധമായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. ഇത് തികച്ചും വേദനാജനകമാണെന്നും രമ്യ പറഞ്ഞു.
വിവാദ പരാമര്‍ശത്തില്‍ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. അധിക്ഷേപപരമായ പ്രസംഗം വിജയരാഘവന്‍ നടത്തിയിട്ടില്ലെന്നും മലപ്പുറം എസ്പിക്ക് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവി, തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് കൈമാറി.
രമ്യ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പൊന്നാനിയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ രമ്യയ്ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. ഇതിന് പിന്നാലെ വിജയരാഘവനെതിരെ രമ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വിഷയത്തില്‍ വനിതാ കമ്മീഷനും ഇടപെട്ടു. സ്ത്രീകള്‍ക്കെതിരെ ആരായാലും ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്നായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞത്. എന്നാല്‍ വിജയരാഘവനെതിരെ നടപടി സ്വീകരിക്കാന്‍ വനിതാ കമ്മീഷന്‍ തയ്യാറായില്ല. ഇതിനെതിരെ രമ്യ കഴിഞ്ഞ ദിവസം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അതേസമയം സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്ന പേരില്‍ യു ഡി എഫ് നേതാവ് കെ സുധാകരന് എതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു.